കണ്ണൂർ: സർക്കാർ ഓഫിസുകളിൽ പൊതുജനങ്ങള്‍ക്ക് നല്കുന്ന അപേക്ഷ ഫോറങ്ങള്‍ മലയാളത്തില്‍ തന്നെ നല്‍കണമെന്ന് ഔദ്യോഗിക ഭാഷ ജില്ലതല ഏകോപന സമിതി യോഗം. ഓഫിസ് സീലുകള്‍ മലയാളത്തിലാക്കി ഉപയോഗിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. അതിഥി തൊഴിലാളികളെ പരിഗണിച്ച് അപേക്ഷ ഫോറങ്ങൾ രണ്ടു ഭാഷയിൽ അച്ചടിക്കാവുന്നതാണെന്നും ഔദ്യോഗിക ഭാഷവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി.ആര്. കൃഷ്ണകുമാര്‍ നിര്‍ദേശിച്ചു. വകുപ്പുകളുടെ ഭരണ റിപ്പോര്‍ട്ടുകൾ നിര്‍ബന്ധമായി മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കണം.
Read also: വ്യാജരേഖ ജി.എസ്.ടി രജിസ്ട്രേഷന്റെ മറവിൽ നടക്കുന്നത് കോടികളുടെ തട്ടിപ്പ്
ഭാഷ ശൈലി ഏകീകരിക്കാന്‍ സര്‍ക്കാര്‍ മലയാള ലിപി പരിഷ്കരണം നടത്തിയിട്ടുണ്ട്. ഏകീകരിച്ച ലിപിയുടെ പ്രയോഗം കമ്പ്യൂട്ടറുകളില്‍ സാധ്യമാക്കുന്നതിന് പുതുതായി 10 മലയാളം ഫോണ്ടുകള്‍ക്കും രൂപം നല്കി.
നിലവില്‍ ജില്ലയിലെ ഭൂരിഭാഗം ഓഫിസുകളിലും ഫയലുകള്‍ നൂറുശതമാനം മലയാളത്തിലാണ് കൈകാര്യം ചെയ്യുന്നത്. ഔദ്യോഗിക ഭാഷ ഉപയോഗത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടത്തുന്നതെന്ന് യോഗം വിലയിരുത്തി. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ ഭാഷാമാറ്റ പുരോഗതി, വകുപ്പുതലയോഗങ്ങള്, മലയാള ദിനാഘോഷം, ഭരണഭാഷ വാരാഘോഷം എന്നിവ അവലോകനം ചെയ്തു. ഹുസൂര്‍ ശിരസ്തദാര്‍ പി. പ്രേംരാജ് അധ്യക്ഷതവഹിച്ചു. ഹെഡ് ക്ലര്‍ക്ക് പി.പി. ഷലീഷ് സ്വാഗതം പറഞ്ഞു.
എന്നാൽ, ചില ഓഫിസുകളിൽ അപേക്ഷ ഫോറങ്ങൾ ഇംഗ്ലീഷിൽ നൽകുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാവുന്നുണ്ട്. ഓഫിസുകളിലെ മലയാളവത്കരണത്തിന് ആവശ്യത്തിന് പുരോഗതി കൈവന്നിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ