രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; കൊലപ്പെടുത്തേണ്ടവരുടെ ലിസ്റ്റിൽ രണ്‍ജിത്ത് ഒന്നാമൻ

ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ  15 പ്രതികളും കുറ്റക്കാരാണെന്ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ – എസ്‍ഡിപിഐ പ്രവർത്തകരായ 15 പേരാണ് പ്രതികള്‍.

നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍ കലാം, മുന്‍ഷാദ്, സഫറുദീന്‍, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെർണാസ് അഷ്റഫ് എന്നിവരാണ് പ്രതികള്‍. കേസിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും കോടതി കണ്ടെത്തി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

2021 ഡിസംബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം. രണ്‍ജിത്ത് ശ്രീനിവാസനെ ആലപ്പുഴയിലുള്ള വീട്ടില്‍ കയറി പുലർച്ചെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ പ്രതികൾ സംസ്ഥാനം വിടുകയായിരുന്നു. എസ് ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാൻ പതിനെട്ടിന് രാത്രി കൊല്ലപ്പെട്ടിരുന്നു. അടുത്ത ദിവസം  രാവിലെ രണ്‍ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്നു.

കൃത്യമായ ആസൂത്രണത്തിന് പിന്നാലെയായിരുന്നു രൺജിത്തിനെ എസ്ഡിപിഐക്കാർ വെട്ടിക്കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അമ്മയുടെയും ഭാര്യയുടെയും മുന്നില്വെച്ചായിരുന്നു രൺജിതിനെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തുന്ന സമയത്ത് രഞ്ജിത്തിന്റെ ഭാര്യയേയും അമ്മയേയും ഉപദ്രവിച്ചതിനുള്ള കേസിലും വീട്ടില്‍ അതിക്രമിച്ച് കയറിയതിന് രജിസ്റ്റര്‍ ചെയ്ത കേസിലും തെളിവ് നശിപ്പിച്ച കേസിലും പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതികൾക്കുള്ള  ശിക്ഷ തിങ്കളാഴ്ച വിധിക്കും. 

മൂന്നാംപ്രതിയായ അനൂപിന്റെ ഭാര്യാ വീട്ടില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ നിന്നും കൊലപ്പെടുത്തേണ്ടവരുടെ ലിസ്റ്റ് പോലീസിന് ലഭിച്ചിരുന്നു. ആ ലിസ്റ്റിലെ ഒന്നാം പേരുകാരനായ രൺജീത്ത് ശ്രീനിവാസനയാണ് പ്രതികൾ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ഈ കേസിൽ ശിക്ഷ ലഭിച്ചില്ല എങ്കിൽ അത് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റുള്ളവരെ കൊലപ്പെടുത്താണ് പ്രതികൾക്ക് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ആ ലിസ്റ്റില്‍ ധാരാളം പേരുകളുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. 

മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവിയാണു വിധി പറഞ്ഞത്. രണ്‍ജിത്ത് ശ്രീനിവാസൻ പ്രാകീടീസ് ചെയ്തിരുന്ന ആലപ്പുഴ കോടതിയിൽ നിന്നു കേസിന്റെ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന്  കേസിന്‍റെ വാദം നടന്നത് മാവേലിക്കര അഢീഷണൽ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. 156 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്. കഴിഞ്ഞ ഡിസംബർ 15നായിരുന്നു കേസിന്റെ വാദം പൂർത്തിയായത്.

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം

Latest News