ചോദ്യ പേപ്പറിലെ 11-ാം നമ്പർ ചോദ്യം തകർത്തത് ജോസഫ് മാഷിന്റെ ജീവിതം; കേസിന്റെ നാള്‍വഴികൾ ഇങ്ങനെ

2010 ജൂലൈ 4 – തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി. ജെ ജോസഫിനുനേരെ അതിക്രൂരമായ ഒരു അതിക്രമം  നടന്നു. ചോദ്യപേപ്പറിലെ മതനിന്ദയാരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റി.  

കേരളമനസാക്ഷിയെ ഒന്നാകെ ഞെട്ടിച്ച കേസിൽ,  സംഭവത്തിനുശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത് വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻ ഐ എ വിചാരണ പൂർത്തിയാക്കിയത്.

മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിലെ 11-ാം നമ്പർ ചോദ്യത്തിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം.  മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈവെട്ടിയത്. പോപ്പുലർ ഫ്രണ്ടാണ് കൃത്യത്തിന് പിന്നിലെന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് എൻ ഐ എയും കണ്ടെത്തിയിരുന്ന. ടി ജെ ജോസഫ് തയാറാക്കിയ ചോദ്യപ്പേപ്പറിലെ ചോദ്യം പ്രവാചകനെ നിന്ദിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. 

പി ടി കുഞ്ഞഹമ്മദ് എഴുതിയ ‘തിരക്കഥയിലെ രീതിശാസ്ത്രം’ എന്ന പുസ്തകത്തിൽ നിന്നുള്ള ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണമായിരുന്നു ചോദ്യം. വിഷയം വിവാദമായതോടെ, വിവിധ സംഘടനകൾ കോളേജിനെതിരെ പ്രതിഷേധം ആരംഭിച്ചു. ഇതോടെ  കോളേജ് ടി ജെ ജോസഫിനെ തള്ളിപ്പറഞ്ഞു. കോളേജിൽ നിന്ന് പ്രൊഫസറെ സസ്‌പെൻഡ് ചെയ്യുകയും കോളേജ് അധികൃതർ പരസ്യമായി മാപ്പു പറയുകയും ചെയ്തു. അദ്ദേഹം ഒളിവിൽ പോയി.

വിഷയത്തിൽ മതനിന്ദ കുറ്റം ചുമത്തി ടി ജെ ജോസഫിനെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. ജോസഫ് ഒളിവില്‍ പോയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ 22 കാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോസഫിനെ കണ്ടെത്താൻ നാല് ടീമുകളെയും പോലീസ് നിയമിച്ചു. തന്റെ മകനും കുടുംബത്തിനും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചതോടെ, ആറ് ദിവസത്തിന് ശേഷം അദ്ദേഹം പോലീസിന് മുന്നിൽ കീഴടങ്ങി, അവിടുന്ന് ജയിലിലേക്ക്.

ഒരാഴ്ചയോളം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ ജോസഫിനെത്തേടി പലതവണ അക്രമികൾ വന്നിരുന്നു. ഒടുവിൽ  ജൂലൈ നാലിന് അമ്മയോടൊപ്പം മൂവാറ്റുപുഴയിലെ പള്ളിയിൽ പോയി മടങ്ങി വരുകയായിരുന്ന ടി ജെ ജോസഫിന് നേരെ വീടിന് അടുത്തുവച്ചാണ് ആക്രമണമുണ്ടാകുന്നത്. ഒരു സംഘം അദ്ദേഹത്തെ വഴിയിൽ തടഞ്ഞു നിർത്തി, ഒരാൾ, കോടാലിയുപയോഗിച്ച് കാറിന്റെ ചില്ല് തകർത്തു. കാറിന്റെ വാതിൽ ഉള്ളിൽ നിന്ന് തുറന്ന് പ്രൊഫസറെ റോഡിലൂടെ വലിച്ചിഴച്ചു. കൈകളിലും കാലിലും ആഞ്ഞുവെട്ടി. ഇടതു കൈപ്പത്തി പൂർണമായും വെട്ടിമാറ്റുകയും വലതുകൈക്ക് സാരമായി വെട്ടേൽക്കുകയും ചെയ്തു. നിലവിളിയും ഗ്ലാസ് തകർന്ന ശബ്ദവും കേട്ട് വീട്ടിൽ നിന്നും ഭാര്യയും മകനും ഓടിയെത്തിയപ്പോഴേക്കും പ്രതികൾ വാനിൽ കയറി സ്ഥലംവിട്ടിരുന്നു.

ഓടിയെത്തിയ അയൽക്കാർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. വെട്ടിമാറ്റി കൈ അയൽവാസിയുടെ പറമ്പിൽ നിന്നും കണ്ടെത്തിയ അദ്ദേഹത്തിന്റെ ഇടത് കൈപ്പത്തിയും അവർ പ്രത്യേകം ബാഗിലാക്കിയായിരുന്നു ആശുപത്രിയിലേക്ക് എത്തിയത്. 2010ലും 2011ലുമായി കാലുകളിലും കൈവിരലുകൾ തുന്നിച്ചേർക്കാനും ഉൾപ്പെടെ വിവിധ ശസ്ത്രക്രിയകൾക്ക് അദ്ദേഹം വിധേയനായി. അതോടെ  കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എടുത്ത വിദ്യാഭ്യാസ ലോൺ ഉൾപ്പെടെ കുടുംബം കടക്കെണിയിലായി. അദ്ദേഹത്തിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിനായി അധ്യാപകർ പിരിവുകൾ സംഘടിപ്പിച്ചു. പുറത്താക്കലിനെതിരെ കോളേജിന് മുന്നിൽ സത്യഗ്രഹമിരുന്നു. തുടർച്ചയായ പ്രതിസന്ധികള്‍ നേരിട്ടതിനുപിന്നാലെ  അദ്ദേഹത്തിന്റെ ഭാര്യ സലോമി വിഷാദരോഗത്തിന് അടിമപ്പെടുകയും  2014 മാർച്ചിൽ അവർ  ആത്മഹത്യ ചെയ്യുകയുമുണ്ടായി. ഇത് വീണ്ടും ജനരോഷത്തിനു കാരണമായി.

വിരമിക്കാൻ മൂന്ന് ദിവസം ബാക്കിനിൽക്കെ, കോളേജ് ടി ജെ ജോസഫിനെ തിരിച്ചുവിളിച്ചു. പെൻഷൻ ആനുകൂല്യങ്ങൾക്ക് അദ്ദേഹം അർഹനാണെന്ന് കണ്ടെത്തുകയും ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് 31 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം കേരളാ പോലീസ് അന്വേഷിച്ച കേസ് 2011 മാർച്ച് 9-നാണ് എൻ ഐ എ  ഏറ്റെടുക്കുന്നത്. വിചാരണ പൂർത്തിയാക്കി കൊച്ചിയിലെ എൻഐഎ കോടതി 2015 ഏപ്രിൽ 30ന്‌ ആദ്യഘട്ടം വിധിപറഞ്ഞു. സംഭവത്തിൽ 13 പേരെ കോടതി ശിക്ഷിച്ചു. ഇതിൽ 10 പേരെ എട്ടുവർഷത്തെ തടവിന് വിധിച്ചു. ശേഷം തുടർന്നുണ്ടായ അന്വേഷണത്തിൽ 11 പേരെക്കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

മറ്റുപ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടശേഷമാണ് കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദ് പിടിയിലാകുന്നത്. കേസിൽ രണ്ടുഘട്ടമായാണ് വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിച്ചത്. ആ സമയത്തെല്ലാം ഒന്നാംപ്രതി പിടികിട്ടാപ്പുള്ളിയായിരുന്നു. ഭീകരപ്രവർത്തനം തെളിഞ്ഞതായി ചൂണ്ടിക്കാട്ടിയ കോടതി, ഒന്നാംപ്രതിയെ പിടികൂടാനാകാത്തത് വിധിയിൽ പ്രത്യേകം പരാമർശിക്കുകയുംചെയ്തിരുന്നു. 
സവാദ് രക്ഷപ്പെട്ടത് വെട്ടിയ മഴുവുമായിയായിരുന്നു. 

പതിമൂന്നു വര്ഷങ്ങള്ക്കു ശേഷം ഒന്നാം പ്രതിയായ സവാദിനെ കുടുക്കിയത് ഇളയകുട്ടിയുടെ  ജനനസർട്ടിഫിക്കറ്റ്. കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് സവാദ് പിടിയിലാകുമ്പോൾ ഷാജഹാൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ വർഷം മാർച്ചിൽ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 13 വർഷം ഒളിവിൽ കഴിയാൻ സഹായം ചെയതവർ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് ഇനി എൻഐഎ അന്വേഷിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം