ബില്‍ക്കിസ് ബാനു കേസ്; തളരാത്ത പോരാട്ടവീര്യം, ഒടുവിൽ ബിൽക്കിസിന് ആശ്വാസമേകി കോടതി വിധി

ഗുജറാത്ത് കലാപം നടക്കുമ്പോള്‍ ഗുജറാത്ത് ദാഹോദിലെ രാധിക്‌പൂര്‍ നിവാസിയായിരുന്ന ബില്‍ക്കിസ് ബാനു മൂന്നര വയസുകാരിയായ സലേഹയുടെ അമ്മയും അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. 2022-ലെ ഗുജറാത്ത് കലാപത്തിനുശേഷം ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട പേരാണ് ബില്‍ക്കിസ് ബാനുവിന്റേത്. അന്ന് ബിൽക്കിസിന്റെ പ്രായം 21 വയസ്സ്. 

അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന 59 കര്‍സേവകര്‍, 2002 ഫെബ്രുവരി 27ന് ഗോധ്ര റെയില്‍വേ സ്‌റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസിലെ എസ് 6 കോച്ചിലുണ്ടായ അഗ്നിബാധയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഗുജറാത്ത് കലാപമുണ്ടാകുന്നത്. ശേഷം  സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്ലിങ്ങളെ തേടിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ക്രൂരമായ മര്‍ദനത്തിനൊടുവിൽ ബില്‍ക്കിസും മാതാവും മറ്റ് മൂന്ന് സ്ത്രീകളും ക്രൂരമായി ബലാത്സംഗത്തിനിരയായി. പലായനം ചെയ്ത 17 അംഗ മുസ്ലിം കുടുംബത്തിലെ എട്ട് പേര്‍ കൊല്ലപ്പെടുകയും ആറ് പേരെ കാണാതാവുകയും ചെയ്തു. ബിൽക്കിസിന്റെ മൂന്നര വയസുള്ള മകൾ സലേഹയെ തലയ്ക്കടിച്ചായിരുന്നു അക്രമകാരികള്‍ ഇല്ലാതാക്കിയത്. അന്ന് രക്ഷപ്പെട്ടത് ബില്‍ക്കിസും മറ്റൊരു മൂന്നു വയസുകാരിയും ഒരു പുരുഷനും മാത്രമായിരുന്നു.

ആക്രമണത്തിനുശേഷം മൂന്ന് മണിക്കൂര്‍ നേരം ബില്‍ക്കിസ് അബോധാവസ്ഥയിലായിരുന്നു. ബോധം വന്നശേഷം, ജീവിതത്തിലേക്ക് തിരിച്ചെത്തിയ ബിൽക്കിസ് നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടങ്ങി. അതിക്രൂരമായ ബലാത്സംഗത്തിനിരയായിട്ടും ഗോധ്ര ദുരിതാശ്വാസ ക്യാമ്പിലെത്തിയശേഷമാണ് ബില്‍ക്കിസ് ബാനുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നത്.  

കേസില്‍ യാതൊരു  പുരോഗതിയില്ലാതായപ്പോൾ ബിൽക്കിസ്  ബാനു ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.  തുടര്‍ന്ന് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ബില്‍ക്കിസ് ബാനുവിന് വധഭീഷണി വന്നശേഷം കേസ് വിചാരണ ഗുജറാത്തില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റി. ആറ് പോലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഡോക്ടറും അടക്കം 19 പേര്‍ക്കെതിരെ, മുംബൈ സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാനുള്ള ഗൂഢാലോചന, കൊലപാതകം, നിയവിരുദ്ധകൂടിച്ചേരല്‍ എന്നിവയ്ക്ക് കുറ്റാരോപിതരായ 11 പ്രതികളെയും 2008 ജനുവരിയില്‍ മുംബൈ കോടതി ശിക്ഷിച്ചു. പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി തെറ്റായ രേഖകള്‍ നിര്‍മിച്ചതില്‍ ഹെഡ് കോണ്‍സ്റ്റബിളും ശിക്ഷിക്കപ്പെട്ടു. തെളിവില്ലാത്തതിനാല്‍ മറ്റ് ഏഴ് പേരെ കോടതി വെറുതെവിട്ടു. വിചാരണക്കിടെ ഒരാള്‍ മരിക്കുകയും ചെയ്തു.

2017 മേയില്‍ 11 പേരുടെ ശിക്ഷയും ജീവപര്യന്തം തടവും ബോംബെ കോടതി ശരിവെച്ചു. കൂടാതെ പോലീസുകാരും ഡോക്ടര്‍മാരെയും വെറുതെ വിട്ട തീരുമാനം മാറ്റിവെക്കുകയും ചെയ്തു. 2019 ഏപ്രിലില്‍ നഷ്ടപരിഹാരമായി ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നല്‍കാന്‍ വിധിക്കുകയും ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു. അതേസമയം ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ 2022ല്‍ 11 പേരെയും വെറുതെ വിട്ടയക്കുകയായിരുന്നു. 15 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതികളെ 2022 ഓഗസ്റ്റില്‍ ഗുജറാത്ത് സര്‍ക്കാര്‍ വെറുതെ വിട്ടത്. കൂടാതെ ലഡു നല്‍കിയാണ് ഗുജറാത്തിലെ ബിജെപി നേതൃത്വം പ്രതികളെ സ്വീകരിച്ചത്.

മോചിതരായി പ്രതികളെല്ലാവരും സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയപ്പോഴും നിയമപോരാട്ടം നടത്തിയെന്നതിന്റെ പേരില്‍ സംഭവം നടന്ന് ഇത്ര വര്‍ഷമായിട്ടും സ്വന്തം ഗ്രാമത്തിലേക്കുപോകാൻ ബിൽക്കിസിന് സാധിച്ചിട്ടില്ല. 

പതിനഞ്ച് കൊല്ലത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ച പ്രതികള്‍ ‘ബ്രാഹ്‌മണരാണെ’ന്നും ‘നല്ല സംസ്‌കാരത്തിനുടമകളാണെ’ന്നും ഗോധ്രയില്‍ നിന്നുള്ള നിയമസഭാംഗമായ സി.കെ. റൗല്‍ജി നടത്തിയ പരാമർശം വിവാദമായിരുന്നു. ബലാത്സംഗക്കേസിലെ പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ രണ്ട് ബിജെപി അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് സി.കെ. റൗല്‍ജി.

നിരന്തര ഭീഷണികള്‍ക്കൊടുവിലും  ബില്‍ക്കിസ് ബാനു ഏതറ്റം വരെയും പോരാടാനുള്ള ഉറച്ച തീരുമാനത്തിൽ തന്നെ മുന്നോട്ടുപോയി. ജീവിതത്തിലും നിയമപോരാട്ടത്തിലും ഭര്‍ത്താവ് യാക്കൂബ് റസൂല്‍ ഖാനും ബില്‍ക്കിസിനൊപ്പമുണ്ട്. ആ പോരാട്ട വീര്യത്തിന് അര്ഹിഹിക്കപ്പെട്ട ഉത്തരം കിട്ടിയിരിക്കുകയാണ്‌- ബില്‍ക്കിസ് ബാനു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ജയില്‍നിന്ന് വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നു. ജസ്റ്റിസ് ബി. വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ചിന്റേതാണ് ഉത്തരവ്.

പ്രതികളെ വിട്ടയ്ക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്നും അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരിനെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടന്ന സംസ്ഥാനത്ത് ഇളവ് നൽകാൻ അവകാശമില്ല. വിചാരണ നടന്ന മഹാരഷ്ട്രയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നു കോടതി പറഞ്ഞു. 
സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുവെന്നും അതിജീവിതയുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം

Latest News