ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്ന് സുപ്രീം കോടതി.പ്രതികള്‍ കോടതിയെ കബളിപ്പിച്ചുവെന്നും 56 മിനിറ്റ് നീണ്ട വിധിപ്രസ്താവത്തില്‍ ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ശിക്ഷാ ഇളവ് നല്‍കേണ്ടത് മഹാരാഷ്ട്ര സര്‍ക്കാരാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി പ്രതികളോട് രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്നും നിര്‍ദേശിച്ചു.
പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ല. അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരിനാണ്. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് പ്രതികളുടെ ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനം എടുക്കുന്നത് എന്ന് ഗുജറാത്ത് സര്‍ക്കാരിന് അറിയാമായിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുക്കുന്നത് എന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സുപ്രീം കോടതിയുടെ മുൻ ഉത്തരവില്‍ പിഴവ് ഉണ്ടെന്ന് ബോധ്യമായിരുന്നുവെങ്കില്‍ അത് തിരുത്താൻ ഗുജറാത്ത് സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി ആയിരുന്നു നല്‍കേണ്ടിയിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അത് ചെയ്യാതെ കുറ്റവാളികള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഒത്ത് കളിക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.
ഗുജറാത്ത് സര്‍ക്കാരാണ് ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്ന സുപ്രീം കോടതിയുടെ മുൻ ഉത്തരവ് കരസ്ഥമാക്കിയ കേസിലെ പ്രതികളില്‍ ഒരാളുടെ നടപടിയേയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടും, കോടതിയെ കബിളിപ്പിച്ചു കൊണ്ടുമാണ് ഇത്തരം ഒരു ഉത്തരം കരസ്ഥമാക്കിയതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതുകൊണ്ട് തന്നെ മുൻ ഉത്തരവും, അതിന്റെ അടിസ്ഥാനത്തില്‍ എടുത്ത നടപടികളും റദ്ദാക്കുന്നതായി സുപ്രീം കോടതി ഉത്തരവിട്ടു. നിയമം ലംഘിച്ച കുറ്റവാളികളെ തിരികെ ജയിലിലേക്ക് അയച്ചേ മതിയാകു എന്നും സുപ്രീം കോടതി വ്യക്തമാക്കി. ജയിലിന് പുറത്ത് കഴിഞ്ഞ് കൊണ്ട് ശിക്ഷാ ഇളവിനായി മഹാരാഷ്ട്ര സര്‍ക്കാരിന് പുതിയ അപേക്ഷ നല്‍കാൻ അനുവദിക്കണം എന്ന കുറ്റവാളികളുടെ ആവശ്യവും സുപ്രീം കോടതി തള്ളി.
സമീകാലത്തെ ദൈര്‍ഘ്യമേറിയ വിധി പ്രസ്താവം
സുപ്രീം കോടതിയില്‍ ഭരണഘടനാ ബെഞ്ചുകളുടെ വിധി പ്രസ്താവം ഒഴികെയുള്ള വിധികളുടെ പ്രസ്താവം സാധാരണ ഹ്രസ്വമായിരിക്കും. ഭിന്നവിധികള്‍ ഉണ്ടെങ്കില്‍ മാത്രമാണ് വിധി പ്രസ്താവം നീണ്ടു പോകാറ്. വിധി ദൈര്‍ഘ്യമേറിയതാണെങ്കിലും അതിന്റെ അവസാന ഭാഗം മാത്രമാണ് ജഡ്ജിമാര്‍ സാധാരണ കോടതിയില്‍ വായിക്കാറ്. എന്നാല്‍ ജസ്റ്റിസ് ബി.വി. നാഗരത്ന ഇന്ന് 56 മിനുറ്റ് എടുത്താണ് വിധി പ്രസ്താവം പൂര്‍ത്തിയാക്കിയത്.
വിധിയില്‍ ചില സുപ്രധാന നിരീക്ഷണങ്ങളും ജസ്റ്റിസ് നാഗരത്ന നടത്തി. ശിക്ഷ പ്രതികാര നടപടി അല്ലെന്ന പ്ലേറ്റോയുടെ വാചകങ്ങള്‍ ഉദ്ദരിച്ചുകൊണ്ടാണ് വിധിപ്രസ്താവം ആരംഭിച്ചത്. ജനാധിപത്യത്തില്‍ നിയമവാഴ്ച നടന്നേ മതിയാകൂ. നിയമവാഴ്ച ഉണ്ടെങ്കില്‍ മാത്രമേ സമത്വമുണ്ടാകു. ഒരു സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും വിധി പ്രസ്താവം നടത്തിയ ജസ്റ്റിസ് ബി.വി. നാഗരത്ന ആരാഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















