ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനയും ക്രിസ്മസ് ആഘോഷവും

മസ്‌കത്ത് ∙  സ്‌കത്തിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനയും അനുബന്ധ പ്രാർഥനകളും നടന്നു. വിവിധ ഭാഷകളിലായി പാതിരാ കുര്‍ബാനയും അനുബന്ധ ചടങ്ങുകളും ഉണ്ടായിരുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. റൂവി സെന്റ്‌സ് പീറ്റര്‍ ആന്റ് പോള്‍ കാത്തലിക് ചര്‍ച്ചില്‍ ഇംഗ്ലിഷിലുള്ള കുര്‍ബാനക്ക് ഫാദര്‍ സ്റ്റീഫന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മലയാളികള്‍ക്ക് വേണ്ടി പ്രത്യേകം പാതിരാ കുര്‍ബാന പന്ത്രണ്ടരയ്ക്ക് ആരംഭിച്ചു. ഫാദര്‍ തോമസ്, ഫാദര്‍ മാത്യു, ഫാദര്‍ ടോണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. 

പ്രത്യേക അനുവാദത്തോടു കൂടിയാണ് പത്തരയ്ക്ക് ശേഷമുള്ള ചടങ്ങുകള്‍ സംഘടിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് തിരുപ്പിറവിയുടെ ആഘോഷങ്ങള്‍ പാതിരായ്ക്കു നടത്തിയത്. ചടങ്ങുകളില്‍ പങ്കെടുത്ത് കൊണ്ട് നാട്ടിലെ അതേ അനുഭവം ഉണ്ടായി എന്ന് മലയാളികള്‍ തങ്ങളുടെ സന്തോഷം പങ്കുവച്ചു. തിരുപ്പിറവി അനുസ്മരണം നടത്തിയ പ്രസംഗത്തില്‍, മനുഷ്യര്‍ ഒരേ രീതിയില്‍ ചിന്തിക്കുന്നവരും ഏകമനസ്സോടെ കൂടി സമാധാനത്തിനും സന്തോഷത്തിനും വേണ്ടി പരസ്പരം സഹായിക്കുന്നവരും പരസ്പരം അംഗീകരിക്കുന്നവരും ആകണമെന്ന് ഫാദര്‍ ടോണി ഉദ്‌ബോധിപ്പിച്ചു.

വിശ്വാസവും ഭക്തിയും ആനന്ദവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന ഒരു സുന്ദരമായ അനുഭൂതി വിശേഷം ആവണം ക്രിസ്മസ് എന്ന് അദ്ദേഹം പറയുകയുണ്ടായി. ഈ സ്‌നേഹ സന്ദേശം ജാതിമത വര്‍ഗ രാഷ്ട്രീയ ചിന്തകള്‍ക്ക് ഉപരിയായി മാനവരാശിയെ ഒന്നിപ്പിക്കുന്ന ഒന്നായി മാറണം എന്ന് ഫാദര്‍ ടോണി ഓര്‍മിപ്പിച്ചു. നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ വെല്ലുവിളികള്‍ക്കും മറുമരുന്ന് ശാശ്വത സമാധാനം ആണെന്ന് തിരിച്ചറിയാന്‍ ഇനിയും വൈകരുത് എന്ന് അദ്ദേഹം പറയുകയുണ്ടായി. 

ഒരു രാജ്യത്തോ ഒരു ഭൂഖണ്ഡത്തോ ഒതുങ്ങി നില്‍ക്കാത്ത ഈ അത്യ അപൂര്‍വ്വ ആഘോഷവേള ഉള്ളവനും ഇല്ലാത്തവനും എന്ന വ്യത്യാസമില്ലാതെ മാനവരാശിക്ക് മുഴുവനും സന്തോഷവും സമാധാനവും കൈവരുന്നത് ആവട്ടെ എന്ന് അസിസ്റ്റന്റ് വികാരി ഫാദര്‍ തോമസ് വെട്ടിക്കാലയില്‍ തന്റെ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. ലോകത്തിനു മുഴുവനും സമാധാനം നല്‍കുവാന്‍ വന്നവന്‍ ലാളിത്യത്തിന്റെ പ്രതീകമായ പുല്‍ക്കൂട്ടില്‍ ജനിച്ചപ്പോള്‍ അവിടേക്ക് ജ്ഞാനികള്‍ക്ക് വഴികാട്ടിയ നക്ഷത്രവിളക്കുകള്‍ ഈ ലോകത്തിനു ശാന്തിയുടെയും സന്തോഷത്തിന്റെയും  വെളിച്ചം പകരട്ടെ എന്നും അങ്ങനെ നമുക്കും നമ്മുടെ വീടുകളില്‍ പരസ്പര സ്‌നേഹത്തിന്റെയും  സമഭാവനയുടെയും സമ്മാനങ്ങള്‍ ഒരുക്കി ഈ ക്രിസ്മസിനെ വരവേല്‍ക്കാം എന്ന് ഫാദര്‍ തോമസ് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു