ബ്രിജ്ഭൂഷന്‍റെ വിശ്വസ്തൻ ഗുസ്തി ഫെഡറേഷന്‍ തലപ്പത്ത്; ഗുസ്തി അവസാനിപ്പിച്ച് സാക്ഷി മാലിക്, കണ്ണീരോടെ മടക്കം

 

ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. ഡല്‍ഹിയില്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് അവർ വൈകാരിക പ്രഖ്യാപനം നടത്തിയത്. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യൂ.എഫ്.ഐ.) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിലെ നിരാശ പങ്കുവെച്ചുകൊണ്ടാണ് താൻ ഗുസ്തി അവസാനിപ്പിക്കുന്നതായി സാക്ഷി മാലിക് പ്രഖ്യാപിച്ചത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഏറെ വൈകാരികമായായിരുന്നു സാക്ഷിയുടെ പടിയിറങ്ങല്‍. 

തീര്‍ത്തും അപ്രതീക്ഷിതമായി തന്റെ ബൂട്ട്‌സുകള്‍ പ്രസ് ക്ലബ്ബില്‍ ഉപേക്ഷിച്ച് കരഞ്ഞുകൊണ്ട് സാക്ഷി വിരമിക്കുകയായിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കേന്ദ്രം പാലിച്ചില്ലെന്ന് സാക്ഷി കുറ്റപ്പെടുത്തി. ബജ്‌റംഗ് പുനിയയും വിനയ് ഫോഗട്ടും സാക്ഷി മാലിക്കും ഒരുമിച്ചാണ് ഇന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്.  

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി ഒരു വനിതയെ തെരഞ്ഞെടുക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെന്ന് സാക്ഷി മാലിക് ചൂണ്ടിക്കാട്ടി. ഫെഡറേഷനെതിരായ പോരാട്ടം വരും തലമുറ തുടരുമെന്നും സാക്ഷി മുന്നറിയിപ്പ് നല്‍കി. 40 ദിവസത്തോളം തങ്ങള്‍ തെരുവില്‍ സമരം ചെയ്‌തെന്നും എന്നിട്ടും ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പിനൊടുവില്‍ ബ്രിജ് ഭൂഷന്റെ ബിസിനസ് പങ്കാളി തന്നെ ഫെഡറേഷന്‍ തലപ്പത്തെത്തിയെന്നും താന്‍ കരിയര്‍ വിടുകയാണെന്നും സാക്ഷി അറിയിച്ചു. നീതിയ്ക്കായി തുടര്‍ന്നും പോരാടുമെന്നും ഗുസ്തി താരങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
 
2016ലെ റിയോ ഒളിംപിക്‌സില്‍ 58 കിലോ ഫ്രീ സ്റ്റൈലില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയ താരമാണ് സാക്ഷി മാലിക്. ഗുസ്തി മത്സരത്തില്‍ ഒളിംപിക്‌സ് മെഡല്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയും ഒളിംപിക്‌സ് മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ് സാക്ഷി മാലിക്.

പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ ഏഴ് ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി. എം.പി. ബ്രിജ്ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം നടന്നിരുന്നു.