കോഴിക്കോട്: കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വളരെ ദൗർഭാഗ്യകരമായ സംഭവമാണ് കുസാറ്റിൽ നടന്നതെന്നും പരുക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. നാൽപതിലേറെപ്പേർ പരുക്കേറ്റ് കളമശേരി മെഡിക്കൽ കോളജിൽ എത്തിയിട്ടുണ്ടെന്നും അവിടെ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
അപകടം നടന്ന ഉടന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും അലര്‍ട്ട് നല്‍കിയിരുന്നു. എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. നിലവില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് രണ്ട് മന്ത്രിമാര്‍ അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. താൻ കോഴിക്കോട്ട് നിന്നും ആശുപത്രികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രീമീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജറി, ഓര്‍ത്തോപീഡിക്സ്, വിഭാഗം ഡോക്ടര്‍മാര്‍ ഉടന്‍ എറണാകുളത്ത് എത്തിച്ചേരുമെന്നും മന്ത്രി അറിയിച്ചു.
64 പേര്‍ക്ക് പരിക്കേറ്റതായാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. ജില്ലാ ടീം എല്ലാ ആശുപത്രികളില്‍ നിന്നും ഡേറ്റകൾ ശേഖരിക്കുന്നുണ്ട്. കളമശ്ശേരി ആശുപത്രിയില്‍ എത്തിച്ചവരുടെ എണ്ണമാണ് 46 പേര്‍. കൂടാതെ, നാലു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചിരുന്നു. 18 പേരോളം ഒരു സ്വകാര്യ ആശുപത്രിയിലുണ്ട്. അതില്‍ ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം, വീണാ ജോർജ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. സ്കൂൾ ഓഫ് എൻജിനീയറിങ് ആണ് പരിപാടി സംഘടിപ്പിച്ചത്. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. ഇതിനിടെ തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു. സംഭവത്തിൽ 4 വിദ്യാര്‍ഥികൾ മരിച്ചു. 2 ആണ്‍കുട്ടികളും 2 പെൺകുട്ടികളുമാണ് മരിച്ചത്. അറുപതിലേറെപ്പേർക്ക് പരുക്കേറ്റു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















