ആരാണ് തിന്മയുടെ മുഖമെന്ന് ഇസ്രായേൽ വിശേഷിപ്പിക്കുന്ന യഹിയ സിന്‍വാര്‍?| Is Yahya Sinwar Hamas’ “Face of Evil?| Anweshanam

ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ സംവിധാനങ്ങളുടെ അധിപരെന്നു വിശേഷിപ്പിക്കുന്ന ഇസ്രായേൽ ഞെട്ടിവിറച്ച ദിവസം മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഒരു പേരുണ്ട് –  യഹിയ സിന്‍വാര്‍. 
ഹമാസ് ഇസ്രയേലിനെ ആക്രമിച്ചത് മുതൽ കേൾക്കുന്ന ഈ പേര്  ഹമാസ് സായുധസംഘത്തിന്റെ തലവന്റേതാണ്. 

1,300 ലേറെ ഇസ്രയേലികളുടെ മരണത്തിന് കാരണമായ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് ഇയാളെ വിശേഷിപ്പിക്കുന്നത്. തിന്മയുടെ മുഖമെന്നാണ്  ഇസ്രയേല്‍ അധികൃതര്‍  യഹിയ സിന്‍വാറിനെ  വിശേഷിപ്പിക്കുന്നത്. 

ആരാണ് ഇസ്രായേൽ നോട്ടമിട്ടിരിക്കുന്ന യഹിയ സിന്‍വാര്‍? 

1962-ല്‍ ഈജിപ്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഗാസയിലെ ഖാന്‍ യൂനിസ്‌ നഗരത്തിലാണ് സിൻവറിന്റെ  ജനനം.ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് അറബിക് സ്റ്റഡീസില്‍ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഫലസ്തീന് മേലുള്ള സയണിസ്റ്റ് രാജ്യത്തിന്റെ അധിനിവേശം  ചെറുക്കാൻ സായുധ പോരാട്ടമല്ലാതെ മറ്റ്   മാർഗമില്ലെന്ന് വിശ്വസിക്കുന്ന സിന്‍വാര്‍ ഹമാസിന്റെ സൈനിക നീക്കങ്ങളുടെ ബുദ്ധികേന്ദ്രമായാണ് അറിയപ്പെടുന്നത്.

വര്ഷങ്ങളോളം  ഇസ്രയേല്‍ ജയിലിലായിരുന്നു സിന്‍വാര്‍. അട്ടിമറി പ്രവര്‍ത്തനങ്ങളുടെ പേരില്‍ 1982-ലാണ് സിന്‍വാര്‍ ആദ്യമായി അറസ്റ്റിലാവുന്നത്. 2002-ല്‍ ഇസ്രയേല്‍ വധിച്ച സലാഹ് ഷെഹാദുമായി ചേര്‍ന്ന് പലസ്തീനിയന്‍ മുന്നേറ്റങ്ങളിലെ ഇസ്രയേല്‍ ചാരന്മാരെ കണ്ടെത്താനുള്ള ഒരു സംഘത്തെ ഉണ്ടാക്കി. 1987-ല്‍ ഹമാസ് രൂപീകരിച്ചപ്പോള്‍ സിന്‍വാറിന്റേയും സലാഹ് ഷെഹാദിന്റേയും സംഘം അതിന്റെ ഭാഗമായി. 1988- ല്‍ വീണ്ടും അറസ്റ്റില്‍.

ഹമാസിന്റെ മൂന്ന് ഘടകങ്ങളിൽ ഏറ്റവും ശക്തമായ ഗസ്സ ഘടകത്തിന്റെ തലവനായി 2017-ൽ തെരഞ്ഞെടുക്കപ്പെട്ട യഹ്‌യ സിൻവർ, തന്റെ ജീവിതത്തിലുടനീളം ഇസ്രായേലിന്റെ കണ്ണിലെ കരടായിരുന്നു. 22 വർഷത്തോളം ഇസ്രായേൽ തടവറയിൽ ചെലവഴിക്കേണ്ടി വന്ന അദ്ദേഹം മോചനത്തിനു ശേഷം കൂടുതൽ കരുത്തനായി മാറുകയാണുണ്ടായത്. ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ തലവനായ ഇസ്മായില്‍ ഹനിയയ്ക്കു ശേഷം സായുധസംഘത്തില്‍ രണ്ടാമനാണ് സിന്‍വാര്‍. ഹനിയ ഒളിവില്‍ കഴിയുമ്പോള്‍ ഗാസയുടെ അനൗദ്യോഗിക തലവന്‍ തന്നെയാണ് സിന്‍വാര്‍.

ഇസ്രയേലുമായി ഒരുതരത്തിലും ഒത്തുതീർപ്പുവേണ്ടെന്നും സായുധപോരാട്ടമാണ് ആവശ്യമെന്നും അഭിപ്രായമുള്ള  സിൻവർ അദ്ദേഹം നടത്തിയിട്ടുള്ള   പ്രസംഗങ്ങളുടെ പേരിലും പ്രസിദ്ധനാണ്. ചിലയവസരങ്ങളില്‍ സ്വന്തം അണികള്‍ക്കുനേരേയും കടുത്ത നടപടിയെടുക്കാന്‍ മടിക്കാത്ത ആളാണ്  സിന്‍വാര്‍.അതിന് തെളിവാണ്  ഹമാസ് കമാന്‍ഡറായിരുന്ന മഹ്‌മൂദ് ഇഷാന്‍വിയുടെ വധം. മഹ്‌മൂദ് ഇഷാന്‍വിക്കെതിരെ  2015-ല്‍  പണം തട്ടിയെന്ന  ആരോപണം വന്നതിനെ   തുടര്‍ന്ന് അടുത്ത വര്‍ഷം ഇൻഷാവിയെ  തൂക്കിലേറ്റുകയായിരുന്നു. പിന്നീട് ഇയാള്‍ക്കെതിരെ സദാചാരവിരുദ്ധ കുറ്റങ്ങളും ആരോപിക്കപ്പെട്ടു. ഇതില്‍ പ്രധാന ആരോപണം, ഇഷാന്‍വി സ്വവര്‍ഗാനുരാഗിയാണ് എന്നതായിരുന്നു.

യഹിയ സിന്‍വാറിനെ തിന്മയുടെ മുഖമെന്ന് വിശേഷിപ്പിച്ചത് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വക്താവ് ലെഫ്റ്റണന്റ് കേണൽ  റിച്ചാഡ് ഹെച്ചായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ ബിന്‍ലാദനെപ്പോലെയാണ് സിൻവർ എന്നും  ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമാണ് അദ്ദേഹമെന്നുമാണ്  ഐ.ഡി.എഫിന്റെ ആരോപണം.

2021-ൽ വീണ്ടം ഗസ്സയിലെ ഹമാസ് തലവനായി  തെരഞ്ഞെടുക്കപ്പെട്ട സിൻവറിനെ കൊലപ്പെടുത്തുന്നതിനായി ഇസ്രായേൽ, അദ്ദേഹത്തിന്റെ ഖാൻ യൂനുസിലുള്ള  വസതിക്കു മേൽ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാൽ അതിലൊന്ൻനും ഭയപ്പെടാതെ ഒരിഞ്ചുപോലും പിന്നോട്ടില്ലയെന്നു തീർത്തു പറഞ്ഞുകൊണ്ട്  ഒരാഴ്ചയ്ക്കുള്ളിൽ നാലു തവണ പൊതുപരിപാടികളിൽ സിൻവാർ  പങ്കെടുക്കുകയും  പത്രസമ്മേളനം നടത്തുകയും ചെയ്തു.  

ഗസ്സയിലെ മുഴുവൻ മനുഷ്യരെയും  ഉന്മൂലനം ചെയ്തു  മരുഭൂമിയാക്കി മാറ്റുമെന്ന് പറഞ്ഞുകൊണ്ട് ഇസ്രായേൽ    നടത്തുന്ന ഈ അക്രമപരമ്പരയിൽ യഹ്‍യ സിൻവറും ചരിത്രത്തിന്റെ ഭാഗമായേക്കാം. പാശ്ചാത്യ ലോകത്തിന്റെ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന ഈ  മനുഷ്യക്കുരുതിയെ യഹ്‍യ സിൻവർ അതിജീവിക്കുമോ എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News