ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കിയ എച്ച്ഡി ദേവഗൗഡയുടെ നേതൃത്വത്തെ എതിര്‍ത്ത് ജെഡിഎസ് കേരളഘടകം തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനല്‍കാന്‍ തയ്യാറാകുമോയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. അങ്ങനെയെങ്കില്‍ അവരുടെ നിലപാടിനെ അംഗീകരിക്കാമെന്നും അല്ലാത്തപക്ഷം ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസിനെ മന്ത്രിസഭയില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും പുറത്താക്കുമോയെന്നാണ് രാജ്യം ഉറ്റുനോല്‍ക്കുന്നതെന്നും വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.
‘ജെഡിഎസിന്റെ കേരള ഘടകത്തിന് ദേശീയ നേതൃത്വവുമായി ഭിന്നത ഉണ്ടെങ്കിൽ അത് വാക്കാൽ പറഞ്ഞാൽ പോരാ. തിരഞ്ഞെടുപ്പ് കമ്മിഷനു കത്ത് നൽകുകയാണ് അവർ ചെയ്യേണ്ടത്. ഈ വിഷയത്തെ സിപിഎം വളരെ ലാഘവത്തോടെയാണ് എടുത്തിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ന്യായീകരണം കേട്ട് ചിരിച്ചുപോയി. മുഖ്യമന്ത്രി പിണറായി വിജയന്റെ എന്ത് മഹാമനസ്‌കതയെക്കുറിച്ചാണ് കുമാരസ്വാമി പറഞ്ഞത്? വ്യത്യസ്ത നിലപാടുള്ള ഇബ്രാഹിമിനെ പുറത്താക്കിയിട്ടും കേരളഘടകത്തെ കുമാരസ്വാമി പുറത്താക്കിയിട്ടില്ല.’ – വേണുഗോപാൽ ചൂണ്ടിക്കാട്ടി.
‘സിപിഎമ്മിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സിപിഎമ്മിന് ഭയമാണ്. ജെഡിഎസ് വിഷയത്തിൽ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം. സിപിഎം എപ്പോഴും പറയാറുള്ള മോദി–ബിജെപി വിരുദ്ധത ഈ വിഷയത്തിൽ കാണുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ആരെയോ ഭയപ്പെടുന്ന അഴകൊഴമ്പൻ നിലപാട് സിപിഎം സ്വീകരിക്കരുത്. സിപിഎം നിലപാട് എല്ലാവരും ഉറ്റുനോക്കുകയാണ്. ബിജെപിക്ക് ലോക്സഭയിൽ സീറ്റ് ഉണ്ടാക്കി നൽകാനാണ് ജെഡിഎസ് ശ്രമം.’ – കെ.സി. വേണുഗോപാൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം