ന്യൂയോർക്ക്: തന്റെ ചുറ്റുംനിൽക്കുന്നവർ എത്രലക്ഷം ചെലവാക്കിയെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്മേളനത്തിൽ എന്തു സ്വജനപക്ഷപാതമാണ് ഉണ്ടായത്. സ്‌പോൺസർഷിപ് ആദ്യമായാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ലോക കേരള സഭയെ വിവാദമാക്കാൻ ചിലർ ബോധപൂർവം ശ്രമിച്ചു. നട്ടാൽ പൊടിക്കാത്ത നുണ പ്രചരിപ്പിക്കുവാനായിരുന്നു ശ്രമം. അതത് മേഖലയിലുള്ളവരാണ് ലോക കേരള സഭ നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ലോക കേരള സഭ ന്യൂയോർക്ക് മേഖലാ സമ്മേളനം ഉദ്ഘാടനത്തിനിടെയാണ് സമ്മേളനത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ മുഖ്യമന്ത്രി ശക്തമായി പ്രതികരിച്ചത്.
പ്രവാസി പ്രശ്നങ്ങൾ അടുത്തറിയാൻ ഇത്തരം പരിപാടികള്‍ അനിവാര്യമാണ്. 67 നിർദേശങ്ങൾ ക്രോഡീകരിച്ചിട്ടുണ്ടെന്നും 11 എണ്ണം കേന്ദ്രാനുമതിക്കായി കൈമാറിയെന്നും ബാക്കിയുള്ളവ വിവിധ വകുപ്പുകളുടെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികൾക്കുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതിയും അന്തിമഘട്ടത്തിലാണെന്നും പ്രവാസി ബജറ്റ് വിഹിതത്തിൽ അഞ്ചിരട്ടി വർധന ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരള സഭാ സമ്മേളനത്തെ കുറിച്ച് വിവാദം സൃഷ്ടിക്കാൻ ചിലർ ശ്രമിച്ചെന്നും ഏതൊരു നല്ല കാര്യത്തെയും ചീത്തയാക്കി കാണിക്കുന്ന സമീപനം തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കൻ മേഖലാസമ്മേളനത്തെ സർക്കാർ അതീവപ്രാധാന്യത്തോടെ കാണുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ‘‘മുൻ സമ്മേളനങ്ങളിലെ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കാൻ സംവിധാനമൊരുക്കി. റവന്യുവകുപ്പുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഉന്നയിക്കാൻ പ്രവാസി മിത്രം പോർട്ടൽ നടപ്പാക്കി. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സജ്ജമാണ്. പ്രവാസികളുടെ വിവരശേഖരണത്തിന് ഡിജിറ്റർ ഡേറ്റ പോർട്ടൽ രൂപീകരണം അവസാനഘട്ടത്തിലാണ്’’ – അദ്ദേഹം പറഞ്ഞു.
ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ശേഷമാണ് ഈ മേഖലാ സമ്മളനം. 62 വിദേശ രാജ്യങ്ങളില്‍ നിന്നും 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ കഴിഞ്ഞ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 648 ശുപാര്‍ശകളാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവ അവലോകനം ചെയ്യുകയും പ്രായോഗികതയുടെ അടിസ്ഥാനത്തില്‍ അവയുടെ എണ്ണം 67 ആക്കി ചുരുക്കുകയും ചെയ്തു. 11 വിഷയങ്ങള്‍ കേന്ദ്രത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. ബാക്കി 56 ശുപാര്‍ശകള്‍ അതത് വകുപ്പുകളുടെ പരിഗണനയിലാണ്.
പ്രവാസികള്‍ക്കായുള്ള വിവിധ പദ്ധതികളും പ്രവാസികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളുടെ പുരോഗതിയും മുഖ്യമന്ത്രി മേഖലാ സമ്മേളനത്തില്‍ വിശദീകരിച്ചു. ലോകകേരളസഭ സെക്രട്ടറിയേറ്റ് ഒരു ഇംപ്ലിമെന്റേഷന്‍ ഏജന്‍സി അല്ല.അതുകൊണ്ട് തന്നെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ശുപാര്‍ശകള്‍ കൈകാര്യം ചെയ്തു വരുന്നത്. ലോകകേരള സഭയുടെയും മേഖല സമ്മേളനങ്ങളുടെയും വിവിധ ശുപാര്‍ശകള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി അതാത് വകുപ്പുകളില്‍ സെക്രട്ടറി ഡെപ്യൂട്ടി അണ്ടര്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്.ആ നിലക്ക് സമ്മേളനങ്ങള്‍ ഉയര്‍ന്നുവരുന്ന കൃത്യമായി നടപ്പിലാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
രണ്ടാം ലോകകേരളസഭ മുതല്‍ തുടര്‍ച്ചയായി ഉന്നയിക്കപ്പെട്ട വിഷയമായിരുന്നു റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്ക് ഉള്ള പരാതികള്‍ പരിഹരിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം. പ്രധാനമായും അമേരിക്കയില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു ഇത് ഉന്നയിച്ചത്. ഇക്കഴിഞ്ഞ മെയ് പതിനേഴിന് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവാസികളുടെ റവന്യൂ പരാതികള്‍ സ്വീകരിക്കാന്‍ പ്രവാസി മിത്രം എന്ന പേരില്‍ ഒരു പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട് . രണ്ടാം ലോകകേരള സഭയില്‍ ഉയര്‍ന്നുവന്ന മറ്റൊരു നിര്‍ദ്ദേശമാണ് നാട്ടില്‍ തിരികെ എത്തുന്നവ പ്രവാസികള്‍ക്കായുള്ള എപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച്.അതും സജ്ജമാണ്. വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കും നിലവില്‍ വിദേശത്തുള്ളവര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
മൂന്നാം ലോകകേരള സഭയില്‍ ഉയര്‍ന്ന ഏറ്റവും പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന് പ്രവാസികളുടെ വിവര ശേഖരണത്തിനായി ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രൂപീകരിക്കുക എന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നോര്‍ക്ക റൂള്‍സ് നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ലോകകേരള സഭയില്‍ ഉയര്‍ന്നുവന്ന പ്രവാസികള്‍ക്കായുള്ള സമഗ്ര ഇന്‍ഷുറന്‍സ് സംവിധാനം അവസാനഘട്ടത്തിലാണ്. പ്രവാസികള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളെല്ലാം സര്‍ക്കാര്‍ നടപ്പാക്കുകയാണ് .
കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ കേരളീയരുടെയും കൂട്ടായ്മയും പുരോഗതിയും ഉറപ്പുവരുത്താനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിവിധ രാജ്യങ്ങളിൽനിന്നുള്ള 250 പേരാണ് സമ്മേളന പ്രതിനിധികളാകുന്നത്. 11ന് യുഎസ് സമയം വൈകിട്ട് 6 മുതൽ 7.30 വരെ നടക്കുന്ന പ്രവാസി സംഗമത്തിൽ മുഖ്യമന്ത്രിക്കു പുറമേ, സ്‌പീക്കർ എ.എൻ.ഷംസീർ, ഡയമണ്ട് സ്‌പോൺസറും ഫൊക്കാന പ്രസിഡന്റുമായ ഡോ.ബാബു സ്റ്റീഫൻ, നോർക്ക റൂട്‌സ് ഡയറക്ടറും മേഖലാ സമ്മേളനത്തിന്റെ ചീഫ് കോർഡിനേറ്ററുമായ ഡോ.എം. അനിരുദ്ധൻ തുടങ്ങിയവർ പ്രസംഗിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















