ഇംഫാൽ: കലാപമുണ്ടാക്കാൻ ശ്രമിച്ച 40 ഭീകരരെ സുരക്ഷാസേന വധിച്ചതായി മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് അറിയിച്ചു. സുരക്ഷാസേനയ്ക്ക് നേർക്കും പൊതുജനത്തിന് നേരെയും ആക്രമണം നടത്താനൊരുങ്ങിയവരാണ് കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജനങ്ങളുടെ വീടുകൾ തീവച്ച് നശിപ്പിക്കാനായി ഓട്ടോമാറ്റിക് തോക്കുകളുമായി എത്തിയവരെ സുരക്ഷാസേന വെടിവച്ച് വീഴ്ത്തുകയായിരുന്നുവെന്ന് സിംഗ് കൂട്ടിച്ചേർത്തു.
തീവ്രവാദികള്‍ എം- 16, എ.കെ- 47 തോക്കുകളും സ്നിപ്പര്‍ ഗണ്ണുകളും ഉപയോഗിച്ചാണ് സാധാരണക്കാര്‍ക്കെതിരെ ആക്രമണം നടത്തുന്നതെന്ന് ബിരേന്‍ സിങ് പറഞ്ഞു. വിവിധ ഗ്രാമങ്ങളിലേക്ക് വീടുകള്‍ക്ക് തീവെക്കുന്നു. സൈന്യത്തിന്റേയും മറ്റ് സുരക്ഷാസേനകളുടേയും സഹായത്തോടെ ഇവര്‍ക്കെതിരെ തങ്ങള്‍ കടുത്ത നടപടി ആരംഭിച്ചു.
‘നിരായുധരായ സാധാരണക്കാര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിവെക്കുന്നു. മണിപ്പൂരിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ആയുധധാരികളായ തീവ്രവാദികളും കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാനവും തമ്മിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്’, മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഇതിനിടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടിന് കുംബി, സെക്മെയ്, സുഗ്നു, ഫയേംഗ്, സെറൗ മേഖലകളിലെ ഗ്രാമങ്ങളിൽ കലാപകാരികൾ ആക്രമണം നടത്തിയെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും അധികൃതർ അറിയിച്ചു.
കുക്കി – മെയ്തെയ് വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷങ്ങൾക്കിടെ മണിപ്പൂരിൽ ഇതുവരെ എഴുപതോളം ആളുകൾ മരണപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















