തിരുവനന്തപുരം: എഐ ക്യാമറ ഉപയോഗിച്ച് കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി നിയമലംഘനങ്ങള്‍ക്ക് തപാല്‍ മുഖേന നോട്ടീസ് അയച്ചു തുടങ്ങി. ഇന്നലെ മുതലുള്ള നിയമലംഘനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കി തുടങ്ങിയത്.
നിലവില്‍ നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കി തുടങ്ങിയിട്ടില്ല. എഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് മെയ് 20 മുതലായിരിക്കും പിഴ ഈടാക്കി തുടങ്ങുകയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. അതേസമയം ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമത്തെ യാത്രക്കാരനായി 12 വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ കൊണ്ടുപോകുമ്പോഴുള്ള പിഴ ഒഴിവാക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ എന്നത് കേന്ദ്ര മോട്ടോര്‍ വാഹന നിയമമാണ്. നിയമത്തില്‍ മാറ്റം വരുത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കില്ല. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോവുന്ന നിയമത്തില്‍ ഇളവ് വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ഇക്കാര്യം 19ന് ചേരുന്ന ഉന്നതയോഗം പരിഗണിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടിസ് അയയ്ക്കുമ്പോൾ നിയമലംഘനത്തിന്റെ ദൃശ്യം ഉൾപ്പെടുത്തില്ലെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു. വാഹനം റോഡ് നിയമം ലംഘിച്ചതായും തുടർന്നും നിയമങ്ങൾ ലംഘിച്ചാൽ പിഴ ഈടാക്കുമെന്നും നോട്ടിസിൽ വ്യക്തമാക്കും. റോഡ് ക്യാമറകൾ പകർത്തുന്ന നിയമലംഘനങ്ങളുടെ ചിത്രം കേന്ദ്ര കൺട്രോൾ റൂമിലേക്കാണ് അയയ്ക്കുന്നത്. ജീവനക്കാർ കംപ്യൂട്ടറിൽ ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം നിയമലംഘനം നടന്നതായി വാഹന ഉടമയ്ക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകും. പിഴ ഈടാക്കാൻ സർക്കാർ തീരുമാനിക്കുന്ന തീയതി മുതൽ ജീവനക്കാർ ദൃശ്യം പരിശോധിച്ച് കേന്ദ്ര സർക്കാരിന്റെ ഐടിഎംഎസ് (ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റം) സർവറിലേക്ക് അപ്‌ലോഡ് ചെയ്യും.
മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഈ ഡേറ്റ ഡൗൺലോഡ് ചെയ്തു പരിശോധിക്കുമെന്നു കെൽട്രോൺ അധികൃതർ പറഞ്ഞു. നിയമലംഘനങ്ങൾ ബോധ്യപ്പെട്ടാൽ അംഗീകാരം നൽകി ഇ–ചെലാൻ അയയ്ക്കാനായി ഐടിഎംഎസ് സർവറിലേക്ക് അയയ്ക്കും. വാഹനത്തിന്റെ വിവരങ്ങൾ വാഹൻ സോഫ്റ്റ്‌വെയറിൽനിന്ന് ലഭിക്കും. വാഹന ഉടമകളുടെ നമ്പരിലേക്ക് എസ്എംഎസ് പോകും. അതോടൊപ്പം സർക്കാരിന്റെ കൺട്രോൾ റൂമിലേക്ക് ചെലാൻ കോപ്പി എത്തും. ചെലാന്റെ കോപ്പി എടുത്ത് ഉദ്യോഗസ്ഥരുടെ ഒപ്പ് രേഖപ്പെടുത്തി തപാലിൽ അയയ്ക്കും. ഒരു മാസം 25 ലക്ഷംവരെ ചെലാനുകൾ അയയ്ക്കാൻ കഴിയും.
അതിനിടെ എ.ഐ ക്യാമറ ഇടപാടില്‍ നൂറ് കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പ്രതിപക്ഷ നേതാവ് ഇന്ന് പുറത്ത് വിട്ടു. ക്യാമറയും കണ്‍ട്രോള്‍ റൂമും വാര്‍ഷിക മെയിന്റനന്‍സ് അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള ഫിനാന്‍ഷ്യല്‍ പ്രെപ്പോസല്‍ നല്‍കിയത് ട്രോയ്‌സ് എന്ന കമ്പനിയാണ്. ട്രോയ്‌സില്‍ നിന്നും മാത്രമെ ഉപകരണങ്ങള്‍ വാങ്ങാവുവെന്ന് മറ്റ് കമ്പനികളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് നികുതി ഉള്‍പ്പെടെ 33.59 കോടിയും കണ്‍ട്രോള്‍ റൂമിനും സോഫ്ട് വെയറിനും സോഫ്ട് വെയര്‍ ലൈസന്‍സിനുമായി 10.27 കോടിയും ഫീല്‍ഡ് ഇന്‍സ്റ്റലേഷന് 4.93 കോടിയും വാര്‍ഷക മെയിന്റനന്‍സിന് 8.2 കോടിയും ഉള്‍പ്പെടെ 57 കോടി രൂപയുടെ പ്രെപ്പോസലാണ് മറ്റു കമ്പനികള്‍ക്ക് ട്രോയ്‌സ് നല്‍കിയത്.
പഴയ സാങ്കേതിക വിദ്യ പ്രകാരമുള്ള ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ വിലയാണ് ട്രോയ്‌സ് പ്രെപ്പോസലില്‍ നല്‍കിയിരുന്നത്. അതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനാണ് പ്രസാഡിയോയും അല്‍ഹിന്ദും തമ്മില്‍ തര്‍ക്കമുണ്ടായത്. വില നിശ്ചയിച്ചിരിക്കുന്നതില്‍ സുതാര്യതയില്ലെന്ന് അല്‍ഹിന്ദ് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.
45 കോടി രൂപയ്ക്ക് പദ്ധതി നടപ്പാക്കാമെന്നിരിക്കെയാണ് ട്രോയ്‌സ് 57 കോടിയുടെ പ്രെപ്പോസല്‍ നല്‍കിയത്. ക്യാമറയും കണ്‍ട്രോള്‍ റൂമൂം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ 50 കോടി രൂപയില്‍ തഴെയുള്ള ചെലവില്‍ പൂര്‍ത്തിയാക്കാമെന്നിരിക്കെയാണ് 151 കോടി രൂപയ്ക്ക് ടെന്‍ഡര്‍ നല്‍കിയത്. കെല്‍ട്രോണില്‍ നിന്നും ലഭിച്ച ടെന്‍ഡര്‍ മറ്റ് കമ്പനികള്‍ക്ക് വീതിച്ച് നല്‍കിയ എസ്.ആര്‍.ഐടി 9 കോടി രൂപയാണ് നോക്കുകൂലിയായി വാങ്ങിയത്. ബാക്കി തുക മറ്റു കമ്പനികള്‍ തമ്മില്‍ വീതം വയ്ക്കാനായിരുന്നു പദ്ധതിയെന്നും സതീശന്‍ ആരോപിച്ചു
















