ന്യൂഡല്‍ഹി: ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന മുന്‍ എംപി മുഹമ്മദ് ഫൈസലിന്‍റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി ശിക്ഷിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിന്‍റെ ലക്ഷദ്വീപ് ലോക്സഭാംഗത്വം റദ്ദായിരുന്നു.
വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിനെ വിചാരണക്കോടതി കുറ്റക്കാരനായി കണ്ടെത്തിയതും ശിക്ഷ വിധിച്ചതും ഹൈക്കോടതി സസ്പെൻഡ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞദിവസം കേരളാ ഹൈക്കോടതി മുഹമ്മദ് ഫൈസല്‍ അടക്കമുള്ള നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു. ദ്രുതഗതിയില്‍ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച നടപടിയില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ഹൈക്കോടതി വിധിയെത്തുടർന്നു മുഹമ്മദ് ഫൈസൽ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു മോചിതനായി. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം.സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മുഹമ്മദ് ഫൈസൽ ഉൾപ്പെടെ പ്രതികൾക്ക് 10 വർഷം തടവ് ഉൾപ്പെടെയാണു കവരത്തി സെഷൻസ് കോടതി വിധിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസല്‍.
തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് ഫൈസലിന്‍റെ അഭിഭാഷകന്‍ ശശി പ്രഭു തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്. ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതോടെ എംപി സ്ഥാനത്തിന് മുഹമ്മദ് ഫൈസൽ അര്‍ഹനാണെന്ന് കത്തില്‍ പറയുന്നു.
















