നടന്‍ ഉണ്ണി മുകുന്ദനെതിരെ വീണ്ടും ആരോപണവുമായി ബാല. ഉണ്ണിമുകുന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. സീരിയൽ താരത്തേക്കാൾ കുറഞ്ഞ തുക പ്രതിഫലം കൊടുത്തു എന്നു പറയുന്നത് ഉണ്ണിമുകുന്ദന് തന്നെ നാണക്കേടാണെന്നും ബാല പറഞ്ഞു.
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് ഒഴികെ മറ്റാർക്കും പ്രതിഫലം ലഭിച്ചില്ലെന്ന ബാലയുടെ ആരോപണത്തിനു മറുപടിയുമായി ഉണ്ണി മുകുന്ദൻ രംഗത്ത് വന്നിരുന്നു. എല്ലാവർക്കും പ്രതിഫലം നൽകിയെന്നും ബാലയ്ക്ക് പ്രതിദിനം പതിനായിരം രൂപ നിരക്കിലാണ് കൊടുത്തതെന്നുമായിരുന്നു മറുപടി.
എന്നാൽ എഗ്രിമെൻറ് ഇല്ലാതെ സിനിമയിൽ അഭിനയിച്ചത് വിശ്വാസത്തിന്റെ പേരിലാണെന്ന് ബാല പറഞ്ഞു. ഡബ്ബിങ്ങിനു മിമിക്രി ആർട്ടിസ്റ്റിനേ ഉപയോഗിച്ചുവെന്നതും കള്ളമാണന്ന് ബാല പ്രതികരിച്ചു.
സിനിമാ നിർമാതാവ് അജയ് കൃഷ്ണൻ ആത്മഹത്യ ചെയ്തതിന് ഉണ്ണി മുകുന്ദനും കാരണക്കാരനാണെന്ന ഗുരുതര ആരോപണവും ബാല ഉന്നയിച്ചു. പ്രതിഫലവുമായി ബന്ധപ്പെട്ട് പരസ്യമായി രംഗത്ത് വരാനുള്ള കാരണവും ഇതായിരുന്നുവെന്ന് ബാല പറഞ്ഞു.
















