വിഴിഞ്ഞം : വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങളിൽ വൈദികർക്കും പങ്കെന്ന് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പൊലീസ് സ്റ്റേഷൻ ആക്രമണമടക്കമുണ്ടായ ദിവസം പള്ളി മണിയടിച്ച് കൂടുതൽ ആളുകളെ വൈദികർ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചു. സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം രണ്ടായിരത്തോളം പേർ സംഭവസ്ഥലത്തെത്തി. പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞുവെന്നും പൊലീസ് സത്യവാങ് മൂലത്തിൽ പറയുന്നു.
നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഉറപ്പുകൾ സമരക്കാർ ലംഘിച്ചുവെന്നും പൊലീസ് കുറ്റപ്പെടുത്തി.
വിഴിഞ്ഞത്ത് ഇനി വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സർക്കാരും പൊലീസും. നടപടികൾ കടുപ്പിക്കുകയാണ് പൊലീസ്. ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോക്കെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. തുറമുഖ കവാടം ഉപരോധിച്ചതിനാണ് കേസെടുത്തത്. ഇതോടെ ആര്‍ച്ച് ബിഷപ്പിനെതിരെ ആകെ അഞ്ച് കേസായി.
















