280 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ 4 പേർ അറസ്റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് 10 അംഗ സംഘം രൂപീകരിച്ച് എക്സൈസ്. എറണാകുളം അസി. എക്സൈസ് കമ്മിഷനർ (എൻഫോഴ്സ്മെന്റ്) എ.ടി. ജോബിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ രണ്ട് എക്സൈസ് സിഐമാരും രണ്ട് ഇൻസ്പെക്ടർമാരും ഉൾപ്പെടും. കേസിലെ പ്രധാന പ്രതി തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ് വീട്ടിൽ വരുൺ ദേവിനെ (35) കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന മൊത്തക്കച്ചവടക്കാരനാണ് ഇയാളെന്നാണ് എക്സൈസ് കരുതുന്നത്. കേസിൽ അറസ്റ്റിലായ മറ്റു മൂന്നുപേർ ഇയാളുടെ കൂട്ടാളികളും ചെറുകിട വിതരണക്കാരുമാണ്.
കോട്ടയം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന വരുൺ ദേവ് ലഹരി ഇടപാടു നടത്തുന്ന രീതികൾ, ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവർ, ഏതൊക്കെ സ്ഥലങ്ങളിലാണ് ഇയാൾ ലഹരി വിതരണം ചെയ്തിരുന്നത്, എവിടെ നിന്നൊക്കെ ലഹരി സ്വീകരിച്ചു, സംഘത്തിലുള്ള മറ്റുള്ളവർ തുടങ്ങിയ കാര്യങ്ങളെല്ലാം പ്രത്യേകാന്വേഷണ സംഘത്തിന്റെ പരിധിയിൽ വരും. ഇതിനൊപ്പം അന്വേഷണത്തിലെ പ്രധാനപ്പെട്ട ഒന്ന് വരുൺ ദേവിന്റെ സാമ്പത്തിക ഇടപാടുകളാണ്. വൈകാതെ വരുൺ ദേവ് അടക്കമുള്ളവരെ എക്സൈസ് കസ്റ്റഡിയിൽ വാങ്ങും.
നിലവിൽ വരുൺ ദേവിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയാണ് എക്സൈസ്. ഇതിനൊപ്പം ഇയാളുടെ മൊബൈൽ ഫോൺ വിളികളും ചാറ്റുകളുമെല്ലാം പരിശോധിക്കുന്നുണ്ട്. ഇതു പൂർത്തിയാകുന്ന മുറയ്ക്കായിരിക്കും വരുൺ ദേവിനെ കസ്റ്റഡിയിൽ വാങ്ങുന്നത്. എക്സൈസ് ഇതിനകം ഏറെക്കുറെ മനസ്സിലാക്കിയിട്ടുള്ള കാര്യം ലഹരിയുമായി ബന്ധപ്പെട്ട ഇയാളുടെ പ്രവർത്തന രീതിയാണ്. മുൻപ് ബെംഗളുരുവിൽനിന്നും ഓപ്പറേഷൻ തൂഫാനുശേഷം ഡൽഹിയിൽനിന്നും എത്തിക്കുന്ന കിലോക്കണക്കിനു രാസലഹരി കോട്ടയത്തെ പ്രത്യേക കേന്ദ്രത്തിൽ എത്തിക്കും. അവിടെനിന്നാണ് ഇടനിലക്കാർക്ക് 100–200 ഗ്രാം അളവിൽ വിതരണത്തിനായി നൽകുന്നത്. ഇത്തരത്തിൽ ലഹരിയുമായി കൊച്ചിയിലേക്കു വരുന്ന വഴിയാണ് വരുൺ ദേവിനെ വൈറ്റിലയിൽ വച്ച് എക്സൈസ് വാഹനം വളഞ്ഞ് പിടികൂടുന്നത്. ഇയാൾക്കൊപ്പം കൂട്ടാളിയായ തിരുവല്ല മുത്തൂർക്കരയിൽ മുളയ്ക്കൽ വീട്ടിൽ വിപിൻ എസ്. കുമാറും (30) അന്ന് അറസ്റ്റിലായിരുന്നു.
232 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. വാഹനത്തിന്റെ സ്റ്റിയറിങ്ങിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. കലൂരിലെ ഹോട്ടലിൽനിന്ന് 49 ഗ്രാം എംഡിഎംഎയുമായി പറവൂർ മന്നം സ്വദേശി സിദ്ധിഖ് (27), പെൺസുഹൃത്ത് ഫിനല മരിയ ഡി റോസാരിയോ (18) എന്നിവരെ അറസ്റ്റ് ചെയ്തതാണ് വരുൺ ദേവിലേക്കുള്ള വഴി തുറന്നത്.
ലഹരിയുമായി ബന്ധപ്പെട്ട് വരുൺ ദേവ് നടത്തിയിരുന്ന പണമിടപാടുകളെല്ലാം കാശ് ഉപയോഗിച്ചായിരുന്നു എന്നതാണ്. വരുൺ ദേവ് ലഹരി നൽകിക്കഴിഞ്ഞാൽ അത് വിറ്റ് തങ്ങളുെട കമ്മിഷൻ എടുത്ത ശേഷം ബാക്കി പണമായി തിരികെ നൽകുകയാണ് ഇടനിലക്കാർ ചെയ്തിരുന്നത്. ഇടപാടുകൾ കാശിന്റെ രൂപത്തിൽ ആയതിനാൽ ഇത്തരത്തിൽ ശേഖരിച്ച പണമെല്ലാം എവിടെ പൂഴ്‍ത്തിയിരിക്കുന്നു എന്നതാണ് അന്വേഷണത്തിലെ പ്രധാന കാര്യങ്ങളിലൊന്ന്. ഒരു രാഷ്ട്രീയ പാർട്ടിയുടെ കോട്ടയത്തെ യുവനേതാവാണ് ഇയാളുടെ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് എന്നും അധികൃതർ സൂചന നൽകുന്നുണ്ട്.

















