തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ ഇന്നലെ നടന്ന സംഘര്‍ഷം മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള തിരക്കഥയെന്ന് ഫാ തിയോഡോഷ്യസ് ഡിക്രൂസ്. സമാധാനപരമായി സമരം ചെയ്യുന്നവരെ അക്രമകാരികളാക്കി ചിത്രീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഒരു വാര്‍ത്ത ചാനലിലെ സംവാദ പരിപാടിയില്‍ ഫാ തിയോഡോഷ്യസ് ഡിക്രൂസ് പ്രതികരിച്ചു.
വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന നിലപാടിലാണ് സമരസമിതി. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധം സ്വാഭാവിക പ്രതികരണമാണെന്നു സമരസമിതി നേതാക്കള്‍ നിലപാടെടുത്തു. സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച നടന്നു, ഫലം എന്തെന്ന് അറിയില്ലെന്ന് സമരസമിതി കൺവീനർ മോണ്‍.യൂജിന്‍ പെരേര പറഞ്ഞു. സമാധാന അന്തരീക്ഷം ഉണ്ടാക്കണം എന്നതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിഴിഞ്ഞത്ത് സംഘർഷം ഒഴിവാക്കാൻ കലക്ടർ വിളിച്ച സർവകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സമരസമിതി സമരത്തിൽനിന്നു പിന്നോട്ടില്ലെന്നും വ്യക്തമാക്കി. ആക്രമണങ്ങളെ സമരസമിതി ഒഴികെ സർവകക്ഷിയോഗത്തിൽ പങ്കെടുത്തവർ അപലപിച്ചു. പൊലീസ് സ്റ്റേഷന്‍ ആക്രമണം കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഇത്തരം പ്രവണത അനുവദിക്കില്ലെന്നും മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതിക്ക് സമരസമിതി ഒഴികെ എല്ലാവരും പിന്തുണ പ്രഖ്യാപിച്ചെന്ന് മന്ത്രി അനില്‍ യോഗശേഷം മാധ്യമങ്ങളോടു പറഞ്ഞു. പദ്ധതി നിര്‍ത്തിവയ്ക്കരുതെന്നാണ് സമരസമിതി ഒഴികെ എല്ലാവരും ആവശ്യപ്പെട്ടത്. സര്‍വകക്ഷിയോഗത്തിന്റെ സ്പിരിറ്റ് സമരക്കാര്‍ ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
















