വാറങ്കൽ: വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ (വൈഎസ്ആർടിപി) സ്ഥാപക പ്രസിഡന്റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിളയെ തെലങ്കാനയിലെ വാറങ്കലിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരത രാഷ്ട്ര സമിതി പ്രവർത്തകരുമായി ശർമിളയുടെ പാർട്ടി പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്നാണ് അറസ്റ്റ്.
വൈ.എസ്.ആർ.ടി.പി പ്രവർത്തകർ ശർമിളയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ചെറുക്കാൻ ശ്രമിക്കുകയും ടി.ആർ.എസ് സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇവരെ നിയന്ത്രിക്കാൻ പൊലീസ് നേരിയ തോതിൽ ബലം പ്രയോഗിച്ചു.
അതേസമയം, തന്റെ ബസ് ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാതെ എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ശർമിള ചോദിച്ചു. പദയാത്രയിൽ ഇവർ വിശ്രമിക്കാൻ ഉപയോഗിച്ചിരുന്ന ബസ് ടി.ആർ.എസ് പ്രവർത്തകർ ആക്രമിക്കുകയും കത്തിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ബിആർഎസ് പ്രവർത്തകരുമായി ശർമിളയുടെ അനുയായികൾ ഏറ്റുമുട്ടി. സംഭവത്തിൽ ശർമിള ഇടപെട്ടതോടെ അവരെ വാറങ്കൽ പൊലീസ് അറസ്റ്റ് ചെയ്തു. റെഡ്ഡിക്കെതിരെ ശർമിള അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈ എട്ടിനാണ് വൈ എസ് ശർമിള വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപിച്ച് തെലങ്കാനയിൽ പ്രവർത്തനം തുടങ്ങിയത്. ആന്ധ്രാരാഷ്ട്രീയം സഹോദരൻ ജഗമോഹൻ റെഡ്ഡി പൂർണ നിയന്ത്രണത്തിലാക്കിയതോടെ ഇടമില്ലാതായതോടെയാണ് ശർമിള തെലങ്കാന പ്രവർത്തനമണ്ഡലമായി തെരഞ്ഞെടുത്തത്.
















