തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ ഇന്ന് വിധി. തിരുവനന്തപുരം ഒന്നാം അഡീഷണൽ കോടതിയാണ് വിധി പറയുക. കേസിലെ രണ്ടാം പ്രതിയാണ് വഫ. വഫയുടെ വിടുതൽ ഹർജിക്കൊപ്പം ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ വിടുതൽ ഹർജിയും ഇന്ന് പരിഗണിക്കും.
മദ്യപിച്ച് വാഹനമോടിച്ച് നരഹത്യാ കുറ്റം ചെയ്യാൻ ശ്രീറാമിനെ വഫ പ്രേരിപ്പിച്ചതായി രഹസ്യമൊഴികളോ സാക്ഷി മൊഴികളോ ഇല്ലെന്ന വാദമാണ് പ്രതിഭാഗം ഉന്നയിക്കുന്നത്. കുറ്റപത്രത്തിൽ അന്വേഷണ സംഘം ഉൾപ്പെടുത്തിയ 100 സാക്ഷികളിൽ വഫയ്‌ക്കെതിരെ ആരുടേയും മൊഴിയില്ല. സംഭവം മോട്ടോർ വാഹന നിയമത്തിന്റെ കീഴിൽ വരുന്നതാണ്. സഹയാത്രിക മാത്രമായ തനിക്ക് മേൽ പ്രേരണ കുറ്റം ചുമത്തരുതെന്ന് എന്നെല്ലാമാണ് വഫയുടെ വാദം. എന്നാൽ കേസിലെ ഗൂഢാലോചനയിൽ ഉൾപ്പെട്ട വഫയുടെ ഹർജി തള്ളണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുന്നത്.
ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച വിടുതൽ ഹർജിയിൽ സർക്കാർ ഇന്ന് എതിർപ്പ് ഫയൽ ചെയ്യും. ശ്രീറാമിന്റെ ശരീരത്തിൽ നിന്ന് കെ എം ബഷീറിന്റെ രക്തസാമ്പിളുകൾ ലഭിച്ചിട്ടില്ല. ബഷീർ കൊല്ലപ്പെട്ട അപകടത്തിൽ ശ്രീറാം വെങ്കിട്ടരാമന് പങ്കില്ല. മദ്യപിച്ചതിന് തെളിവുകളില്ലെന്നും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ശ്രീറാമിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
















