തായ്‌ലാന്റിലെ ഡേ കെയര്‍ സെന്ററില്‍ വെടിവെപ്പിൽ 31പേര്‍ കൊല്ലപ്പെട്ടു. തായ്‌ലാന്റിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ കുട്ടികളും മുതിര്‍ന്നവരുമുണ്ട്. മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. വെടിവെച്ചതിന് ശേഷം രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി തെരച്ചില്‍ നടക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തായ്‌ലാന്റ് പ്രധാനമന്ത്രി രാജ്യത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
തായ്‌ലാന്റില്‍ ഇത്തരത്തിലുള്ള അക്രമ സംഭവങ്ങള്‍ വളരെ കുറവാണ്. എന്നാല്‍ 2020ല്‍ നാല് ഇടങ്ങളിലായി ഒരു സൈനികന്‍ നടത്തിയ വെടിവെപ്പില്‍ 29 പേര്‍ കൊല്ലപ്പെടുകയും 57പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
















