തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ എതിര്‍പ്പുമായി മുൻ സൈനികനും മലയാള സിനിമാ സംവിധായകനുമായ മേജർ രവി. അഗ്നീപഥ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. നാല് വർഷം ഇന്ത്യൻ സൈനിക പരിശീലനം പൂർത്തിയാക്കി ഒരാൾ ഒരു ഭീകര സംഘടനയിൽ പോയി ചേർന്നാൽ എന്ത് ചെയ്യുമെന്ന് മേജർ രവി ചോദിച്ചു.
ഒരു പട്ടാളക്കാരനാകാൻ നാല് വർഷം പോരെന്നും ചുരുങ്ങിയത് അഞ്ച് മുതൽ ആറ് വർഷം വരെയാണ് വേണ്ടത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി രാജ്യസുരക്ഷയെ മുൻനിർത്തി ഇങ്ങനെ ചെയ്യരുതെന്നും മേജർ രവി വ്യക്തമാക്കി.
ഈ പദ്ധതി പ്രകാരം മിച്ചം പിടിക്കുന്ന പണം ആധുനിക ആയുധസാമഗ്രികൾ വാങ്ങാനാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ ഇത്ര കുറഞ്ഞ ട്രെയ്‌നിംഗ് ലഭിക്കുന്ന വ്യക്തിക്ക് ഇത്തരം ആയുധങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്ന് മേജർ രവി പറഞ്ഞു.
ഒരു സൈനികൻ പൂർണ തോതിൽ പ്രാപ്തനാകാൻ കുറഞ്ഞത് ആറ് മുതൽ ഏഴ് വർഷത്തെ പരിശീലനം വേണം. ഒരു യുദ്ധം വന്നാൽ ഇത്ര കുറവ് പരിശീലനം ലഭിച്ച സൈന്യത്തിന് എന്ത് ചെയ്യാൻ കഴിയുമെന്ന ആശങ്കയും മേജർ രവി പങ്കുവച്ചു.
















