വിവാദങ്ങള്‍ക്കൊടുവില്‍ സ്വയം വിവാഹിതയായി ഗുജറാത്ത് സ്വദേശിനി ക്ഷമ ബിന്ദു. ഉത്തരേന്ത്യന്‍ വിവാഹത്തിലെ ഒഴിച്ചുകൂടാനാകാത്ത ഹല്‍ദി, മെഹന്ദി ചടങ്ങളോടെയായിരുന്നു വിവാഹം. ക്ഷേത്രത്തില്‍ വെച്ച് വിവാഹം അനുവദിക്കില്ലെന്ന് ബിജെപി നേതാവിന്റെ എതിര്‍പ്പു ഉണ്ടായിരുന്നതിനാൽ മുന്നെ നിശ്ചയിച്ച തീയതിക്ക് മുമ്പെ തന്നെ വിവാഹം നടത്തുകയായിരുന്നു. ഇതോടെ ‘സോളോഗമി’ ഇന്ത്യയിലും നടന്നു എന്നാണ് ക്ഷമയുടെ അവകാശവാദം.
ഒരു വധുവിനെ പോലെ അണിഞ്ഞ് ഒരുങ്ങി നെറ്റിയില്‍ സ്വയം സിന്ദൂരം ചാര്‍ത്തിയാണ് ചടങ്ങ് പൂര്‍ത്തിയാക്കിയത്. രണ്ടാഴ്ച നീളുന്ന ഹണിമൂണും ക്ഷമ പദ്ധതിയിട്ടിട്ടുണ്ട്. വിവാഹത്തിന് പിന്നാലെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ക്ഷമ നന്ദി അറിയിച്ചു. തന്റെ വിശ്വാസത്തിന് വേണ്ടി പോരാടാന്‍ ശക്തി തന്നവര്‍ക്ക് വീഡിയോ സന്ദേശത്തിലൂടെയാണ് ക്ഷമ നന്ദി അറിയിച്ചത്.
ക്ഷമ ജൂണ്‍ 11ന് വിവാഹിതയാകുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. ബൈസെക്ഷ്വലാണെന്ന് സ്വയം വെളിപ്പെടുത്തിയിരുന്നു. നിലവില്‍ ഒരു സ്വകാര്യ കമ്പനിയില്‍ സീനിയര്‍ റിക്രൂട്ടറായി ജോലി ചെയ്യുകയാണ് ക്ഷമ. എഞ്ചിനീയര്‍മാരായ മാതാപിതാക്കളും ക്ഷമയുടെ തീരുമാനത്തിന് പൂര്‍ണപിന്തുണയുമായി കൂടെയുണ്ട്.
ഒരു വ്യക്തി അയാളെ തന്നെ ഇണയായി തെരഞ്ഞെടുക്കുന്നതിനെയാണ് ‘സോളോഗമി’യെന്ന് പറയുന്നത്. സ്വയം വിവാഹം കഴിക്കുന്നതിനെ പലപ്പോഴും ഏകഭാര്യത്വം, സ്വയംഭര്‍തൃത്വം ഉള്‍പ്പെടെയുള്ള പേരുകളില്‍ വിശേഷിപ്പിക്കുന്നു. സ്വയം വിവാഹിതരാകുന്നവര്‍ സന്തോഷകരമായ ജീവിതം നയിക്കുമെന്നും ഇവര്‍ സ്വന്തം മൂല്യം തിരിച്ചറിയുമെന്നുമാണ് വാദം. വിദേശ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതാദ്യമാണ്
















