കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 5233 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മാർച്ച് ആറിന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവുമുയർന്ന കേസ് നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ഏഴ് പേർക്കാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കേസുകളിൽ വർധന 41 ശതമാനമാണ്.
ഇന്നലെ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. പുതുതായി 1881 പുതിയ കൊവിഡ് കേസുകളാണ്ഇന്നലെ മാത്രം ഇവിടെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ കൊവിഡ് ഒമിക്രോണിന്‍റെ ബി.എ.5 വേരിയന്‍റ് കണ്ടെത്തിയിരുന്നു. ഇതിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും, എന്നാൽ വൻതോതിലൊരു കേസുകളുടെ കുതിച്ചുചാട്ടത്തിന് ഈ വകഭേദം ഇതുവരെ വഴിവച്ചിട്ടില്ലെന്നുമാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. മുംബൈ നഗരത്തിൽ ഇന്നലെ 1,242 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത കണക്കുകളുടെ ഇരട്ടിയോളമായിരുന്നു ഇത്. എന്നാൽ ഇന്നലെ ഇത് വരെ കൊവിഡ് മരണം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിന് പിന്നാലെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതാകാം കൊവിഡ് കണക്ക് വീണ്ടും ഉയരാൻ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ലോക്ക്ഡൗൺ ഉൾപ്പടെയുള്ള കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കുന്നത് ഒഴിവാക്കണമെങ്കിൽ മാസ്ക് ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി നിർദേശം നൽകി. നിലവിലെ കണക്ക് പ്രകാരം നാലാം തരംഗമെന്ന ആശങ്കയ്ക്ക് ഇടമില്ല എന്ന് ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽസമീറൻ പാണ്ഡെ വ്യക്തമാക്കി.
















