തെലങ്കാന: ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎൽഎയ്ക്ക് എതിരെ കേസ്. ദുബ്ബാക്ക മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ രഘുനന്ദൻ റാവുവിന് എതിരെയാണ് തെലങ്കാന പൊലീസ് കേസെടുത്തിരിക്കുന്നത്.
ഐപിസി 228 എ വകുപ്പാണ് എംഎൽഎയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടതിനാണ് കേസ്.
കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഹോട്ടലിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ രഘുനന്ദൻ റാവു പുറത്തുവിട്ടിരുന്നു. കാറിനകത്ത് എംഎൽഎയുടെ മകന്‍റെ ഒപ്പം ഇര ഇരിക്കുന്നതിന്‍റെ ചിത്രവും ഇതോടൊപ്പം പുറത്തുവിട്ടത് വലിയ പ്രതിഷേധമാണ് ഉയർത്തിയത്.
കഴിഞ്ഞയാഴ്ച തെലങ്കാനയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രഘുനന്ദൻ റാവു ഇരയുടെ മുഖം വ്യക്തമാകുന്ന ചിത്രം മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത്. എഐഎംഐഎം എംഎൽഎയുടെ മകൻ ഈ കേസിലുൾപ്പെട്ടു എന്ന് തെളിയിക്കുന്നതാണ് ഈ ചിത്രമെന്ന് പറഞ്ഞായിരുന്നു ചിത്രം പുറത്തുവിട്ടത്.
















