ശ്രീനഗർ: ജമ്മു കശ്‌മീരിലെ സുരക്ഷ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു. ഭീകരാക്രമണം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം. വെള്ളിയാഴ്ചയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. അതിനിടെ ഷോപിയാനിൽ ഇന്ന് വീണ്ടും ആക്രമണം ഉണ്ടായി. ഷോപിയാനിലാണ് പ്രദേശവാസിക്ക് നേരെ ഭീകരർ വെടിയുതിർത്തത്. കാലിന് പരിക്കേറ്റ ഫാറൂഖ് അഹമ്മദ് ഷെയ്ഖ്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഏതാനും നാളുകൾക്കിടെ 16 പണ്ഡിറ്റുകളാണ് താഴ്വരയിൽ കൊല്ലപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രത്യേക യോഗം വിളിച്ചത്. ജമ്മുകശ്മീർ ഗവർണർ മനോജ് സിൻഹയോടൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.
കാശ്മീരി പണ്ഡിറ്റും കുൽഗാം ഹൈസ്‌കൂൾ അദ്ധ്യാപികയുമായിരുന്ന രജനി ഭല്ലയെ ഭീകരർ വെടിവെച്ച് കൊന്നതിന് പിറകെ ജമ്മുവിലും ശ്രീനഗറിലുമായി കാശ്മീരി പണ്ഡിറ്റുകളുടെ പ്രതിഷേധം തുടർന്ന് വരികയാണ്. കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയുണ്ടാകുന്ന അക്രമങ്ങളെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്രം നോക്കി കാണുന്നത്.
ജനങ്ങൾക്കിടയിൽ ഭിന്നതയും ഭയവും സൃഷ്ടിക്കാനുള്ള ഭീകരസംഘടനകളുടെ ആസൂത്രണത്തിന്റെ ഭാഗമായാണ് സാധാരണക്കാർക്ക് നേരെയുള്ള ഭീകരാക്രമണങ്ങളെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കർശന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് സൂചന. അതിനിടെ കശ്മീരിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത എട്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചിരുന്നു.
കശ്മീർ താഴ്‌വരയിൽ ഒരു വർഷത്തിനിടെ പതിനാറ് ആസൂത്രിത കൊലപാതകങ്ങൾ നടന്നതായാണ് പൊലീസ് കണക്ക്. അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, ഗ്രാമത്തലവന്മാർ ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. പ്രദേശവാസികൾ ഭീകരരുടെ നിർദേശങ്ങൾ അനുസരിക്കാതെ ആയപ്പോൾ അവരെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് ദേശീയ മാധ്യമത്തോട് പറഞ്ഞു. ഭീകരർ അവരുടെ സാന്നിധ്യം അറിയിക്കാനാണ് ജനങ്ങളെ അപായപ്പെടുത്തുന്നതെന്നും ഡിജിപി പറഞ്ഞു.
















