അയോദ്ധ്യയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഇന്ന് ആരംഭിച്ചു. ശ്രീകോവിലിന്റെ നിര്‍മ്മാണത്തിനുള്ള ആദ്യശിലാസ്ഥാപന കര്‍മ്മം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്നിര്‍വഹിച്ചു. ശ്രീകോവില്‍ നിര്‍മാണ സ്ഥലത്തിന് സമീപം ദ്രാവിഡ ശൈലിയില്‍ നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിലും മുഖ്യമന്ത്രി യോഗി പങ്കെടുത്തു.
കഴിഞ്ഞ 500 വര്‍ഷമായി രാജ്യത്തെ സന്യാസിമാരും പുരോഹിതരും അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയരുന്നതിനായുള്ള പ്രയത്‌നത്തിലായിരുന്നു. ഇന്ന് അവരുടെയെല്ലാം ഹൃദയങ്ങളില്‍ സന്തോഷം ലഭിച്ചിട്ടുണ്ടാകുമെന്നും ശിലാസ്ഥാപനത്തിനു ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ന് മുതല്‍ കല്ലുകള്‍ കൊത്തിയെടുക്കുന്ന ജോലികള്‍ വേഗത്തിലാക്കുമെന്ന് പറഞ്ഞ യോഗി, അധികം വൈകാതെ തന്നെ മര്യാദ പുരുഷോത്തമനായ ശ്രീരാമന്റെ മഹാക്ഷേത്രം പണിതുയര്‍ത്തുമെന്നും പറഞ്ഞു. ഈ ക്ഷേത്രം ഇന്ത്യയുടെ ദേശീയ ക്ഷേത്രമായിരിക്കും യോഗി വ്യക്തമാക്കി.
രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച പുരോഗതിയാണ് ഉണ്ടാകുന്നത്, മൂന്ന് ഘട്ടങ്ങളിലൂടെയാണ് അതി സങ്കീര്‍ണമായ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. 2023 ഓടെ ശ്രീകോവിലിന്റെ പണികള്‍ പൂര്‍ത്തിയാകും. 2024 ഓടെ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. 2025 ല്‍ ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളുടെ പണികള്‍ അന്തിമഘട്ടത്തിലാകുമെന്നും രാമമന്ദിര്‍ നിര്‍മാണ്‍ സമിതി പ്രസിഡന്റ് നൃപേന്ദ്ര മിശ്ര അഭിപ്രായപെട്ടു.
110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിര്‍മ്മാണച്ചെലവായി കണക്കുകൂട്ടുന്നത്. രാമ നവമി ദിവസം ഉച്ചയ്ക്ക് സൂര്യരശ്മികള്‍ ജനലിലൂടെ രാം ലല്ലയുടെ വിഗ്രഹത്തില്‍ പതിക്കുന്ന രീതിയിലാണ് ക്ഷേത്ര നിര്‍മാണം. ആധുനിക ആര്‍ട്ട് ഡിജിറ്റല്‍ മ്യൂസിയം, സന്യാസിമാര്‍ക്കായുള്ള ഇടം,ഓഡിറ്റോറിയം, ഭരണനിര്‍വഹണ കാര്യാലയങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ക്ഷേത്ര സമുച്ചയം.മുംബൈ,ഡല്‍ഹി, മദ്രാസ്, ഗുവാഹത്തി എന്നിവിടങ്ങളിലെ ഐഐടിയില്‍ നിന്നുള്ള വിദഗ്ധരുടെ മേല്‍ നോട്ടത്തിലാണ് രാമക്ഷേത്ര കോംപ്ലക്സ് നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, റൂര്‍ക്കി, എല്‍ ആന്റ് ടി, ടാറ്റ ഗ്രൂപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക എഞ്ചിനീയര്‍മാരുടെ സംഘവും രാമക്ഷേത്ര സമുച്ചയത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കുചേരുന്നുണ്ട്.
















