കാഠ്മണ്ഡു: നേപ്പാളിൽ തകർന്നുവീണ വിമാനത്തിലെ അവസാന മൃതദേഹവും കണ്ടെടുത്തു. താര എയർ വിമാനം മസ്താങ് ജില്ലയിലെ മലനിരകളിൽ തകർന്നുവീണ് നാല് ഇന്ത്യക്കാരടക്കം 22 പേർ മരിച്ചിരുന്നു. 21 മൃതദേഹങ്ങൾ തിങ്കളാഴ്ചക്കകം തന്നെ കണ്ടെടുത്തിരുന്നു. ചൊവ്വാഴ്ചയാണ് അവസാന മൃതദേഹം കണ്ടെത്തിയത്. 10 മൃതദേഹങ്ങൾ കാഠ്മണ്ഡുവിലെത്തിച്ചിട്ടുണ്ട്. ബാക്കി മൃതദേഹങ്ങളും ഉടൻ എത്തിക്കുമെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് ദേവ്ചന്ദ്ര ലാൽ കർണ അറിയിച്ചു.
വിമാനദുരന്തം അന്വേഷിക്കാൻ സീനിയർ എയ്റോനോട്ടിക്കൽ എൻജിനീയർ രതീഷ് ചന്ദ്ര ലാൽ സുമന്റെ നേതൃത്വത്തിൽ അഞ്ചംഗ കമീഷനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് വിമാനം തകർന്നത്. മുംബൈ സ്വദേശികളായ അശോക് കുമാർ ത്രിപാഠി, ഭാര്യ വൈഭവി ബണ്ഡേകർ, മക്കൾ ധനുഷ്, ഋതിക എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. വിമാനത്തിന്റെ ബ്ലാക്ബോക്സും കണ്ടെടുത്തിട്ടുണ്ട്.
















