നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍, അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ച് നടന്ന കൂടിക്കാഴ്ച 10 മിനിട്ടു നീണ്ടു. നടിക്കൊപ്പം ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു.
കേസിന്റെ കൃത്യമായ നടത്തിപ്പിനു സർക്കാരിന്റെ ഇടപെടൽ നടി അഭ്യർഥിച്ചു. അടിയന്തരമായ ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡിജിപിയോടും ക്രൈംബ്രാഞ്ച് മേധാവിയോടും മുഖ്യമന്ത്രി കേസിന്റെ കാര്യങ്ങൾ ചോദിച്ചു. പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ചു സർക്കാരിനും വിചാരണക്കോടതിക്കും എതിരെ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്.
രാഷ്ട്രീയ ഇടപെടലാണ് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കു പിന്നിലെന്നും അതിജീവിത ആരോപിച്ചിരുന്നു. ഇന്ന് ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെ, അതിജീവിത ഹര്‍ജി പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ഥനയെന്നും ഡിജിപി കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാരിനെതിരെ അതിജീവിത ഉന്നയിച്ച ആരോപണം തെറ്റാണെന്നും ആരോപണം ഉന്നയിച്ച സാഹചര്യം എന്താണെന്ന് അറിയില്ലെന്നും ഡിജിപി കോടതിയില്‍ അറിയിച്ചു.
പ്രതി ദിലീപും അഭിഭാഷകനും ഇടതു മുന്നണിയിലെ പ്രമുഖ നേതാവിനെ നേരിൽ കണ്ടതായുള്ള വിവരം മുഖ്യമന്ത്രിയെ നടി അറിയിച്ചതായാണ് വിവരം.
ആദ്യഘട്ടത്തില്‍ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സര്‍ക്കാര്‍ രാഷ്ട്രീയ തലത്തില്‍ ക്രെഡിറ്റ് വാങ്ങിയ ശേഷം പിന്‍വാങ്ങുകയാണെന്നും പാതിവഴിയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കമുണ്ടെന്നും ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടു സംശയിക്കുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.എന്നാൽ , മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രതികരണവുമായി രംഗത്തെത്തി. സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്നും കേസില്‍ നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
















