പാലക്കാട്: സിൽവർ ലൈൻ പദ്ധതി എൽഡിഎഫിന് വേണ്ടിയുള്ളതല്ല നാടിന് വേണ്ടിയുള്ള പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് വികസനം മുടക്കികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് കർഷക സംഘത്തിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ റോഡ് വികസനം ശാശ്വത വഴിയല്ല. വാഹനം കൂടിയാൽ പ്രതിസന്ധി ഉണ്ടാകും. പുതിയ കാലത്തിന് അനുസരിച്ചു മാറാൻ തയ്യാറാവണം. വേഗത്തിൽ സഞ്ചരിക്കാൻ ട്രെയിൻ വേണം. യുഡിഎഫ് പറഞ്ഞ ഹൈ സ്പീഡ് പദ്ധതി, ഞങ്ങൾ സെമി ഹൈ സ്പീഡ് ആക്കിയെന്നേ ഉള്ളൂവെന്നും പിണറായി വിജയൻ പറഞ്ഞു.
എൽഡിഎഫ് സെമി ഹൈ സ്പീഡ് പദ്ധതി നടപ്പിലാക്കാൻ പാടില്ലത്രേ. അതാണ് ഇപ്പോൾ യുഡിഎഫ് പറയുന്നത്. യുഡിഎഫ് വികസനം മുടക്കികളാണ്. ഇതൊന്നും എൽഡിഎഫിനു വേണ്ടിയുള്ള പദ്ധതികളല്ല, നാടിനു വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
വികസന പദ്ധതികളിൽ രാഷ്ട്രീയമില്ലെന്നും ഒറ്റക്കെട്ടായി സർക്കാരിനൊപ്പമുണ്ടെന്നുമുള്ള കോൺഗ്രസ് നേതാവ് എവി ഗോപിനാഥിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി വേദിയിൽ പ്രശംസിച്ചു. നാടിന്റെ വികസനം മോഹിക്കുന്നവർ എവി ഗോപിനാഥിന്റെ വഴി തെരഞ്ഞെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനകാര്യത്തിൽ തന്റെ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ മുഴുവൻ മുഖ്യമന്ത്രിക്കൊപ്പമാണെന്ന് എ.വി ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. ഒളപ്പമണ്ണ സാംസ്‌കാരിക മന്ദിരം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു ഗോപിനാഥിന്റെ പ്രശംസ. ഇതിനുപിന്നാലെ, വികസനകാര്യത്തിൽ എ.വി ഗോപിനാഥിനെപ്പോലുള്ളവർ സഹകരിക്കുന്നത് നല്ലകാര്യമാണെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. ഇനിയും കൂടുതൽ സഹകരിക്കാൻ തയ്യാറാവുകയാണെങ്കിൽ അതും നല്ലതാണെന്ന് ഗോപിനാഥ് അടക്കമുള്ളവരെ സി.പി.എമ്മിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
















