തിരുവനന്തപുരം: കെഎസ്ആർടിസി യിൽ ശമ്പള വിതരണം നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ ഈമാസം 6ന് നടത്തിയ പണിമുടക്കില്‍ വ്യത്യസ്ത വിശദീകരണവുമായി ഗതാഗത , ധനമന്ത്രിമാര്‍ രംഗത്ത്. താനും ധനമന്ത്രിയും പറയുന്നത് എൽഡിഎഫ് നിലപാടാണെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു വ്യക്തമാക്കി.
പത്താംതീയ്യതിക്കു മുമ്പ് ശമ്പളം കൊടുക്കാനുള്ള എല്ലാ നടപടിയും പൂർത്തിയായിരുന്നു.പക്ഷേ യൂണിയനുകള്‍ സമരവുമായി മുന്നോട്ട് പോയി.ശമ്പളം ഇന്ന് കൊടുത്ത് തുടങ്ങും. 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. എല്ലാവരും കൂട്ടായി ആലോചിച്ചാൽ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ.പണിമുടക്കിയാൽ നഷ്ടം കൂടുകയെ ഉള്ളൂവെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.
അതേസമയം, യൂണിയനുകള്‍ സമരം ചെയ്തത് കൊണ്ടല്ല , ശമ്പളം വൈകിയതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. പണമില്ലാത്തത് കൊണ്ടാണ് ശമ്പളം വൈകിയത്.കെ എസ് ആർ ടി സി യിലെ സമരം രാഷ്ട്രീയമാണ്.കെഎസ്ആര്‍ടിസിയെ എന്നും സഹായിക്കുക എന്നത് പ്രയോഗികമല്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
















