രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത പൊതുതാൽപര്യഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് പൊതുതാൽപര്യഹർജികൾ പരിഗണിക്കുന്നത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 എ വകുപ്പിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുൻ കേന്ദ്ര മന്ത്രി അരുൺ ഷൂരി, റിട്ടയേർഡ് കരസേന മേജർ ജനറൽ എസ്.ജി. വൊമ്പാട്ട്‌കേരെ, എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ തുടങ്ങിയവരാണ് കൊളോണിയൽ നിയമം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചത്.
ഹർജികളിൽ മറുപടി സമർപ്പിക്കാൻ ഒരാഴ്ച കൂടി സമയം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ അവസാന അവസരമാണ് നൽകുന്നതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞതവണ വ്യക്തമാക്കിയിരുന്നു. കൂടുതൽ സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തിൽ കോടതി നിലപാട് എന്താണെന്നത് നിർണായകമാണ്.
















