നോയിഡ: സ്കൂൾ ബസിൽനിന്നു പുറത്തേക്ക് നോക്കുന്നതിനിടെ തല തൂണിലിടിച്ച് വിദ്യാർഥി മരിച്ചു. ഉത്തർപ്രദേശ് ഗാസിയാബാദിലെ മോദിനഗറിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ അനുരാഗ് മെഹ്റയാണ് മരിച്ചത്.
സ്കൂളിലേക്കുള്ള യാത്രക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് തല പുറത്തേക്കിട്ട് ഛർദ്ദിക്കാൻ വിദ്യാർഥി ശ്രമിക്കുന്നതിനിടെയാണ് അപകടം. റോഡരികിലെ തൂണിൽ വിദ്യാർഥിയുടെ തല ഇടിക്കുകയായിരുന്നുവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. എന്നാൽ സ്കൂളിലേക്ക് പോകുന്നതുവരെ കുട്ടി പൂർണ ആരോഗ്യവാനായിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു.
സ്‌കൂൾ അധികൃതർ തങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും സത്യം വെളിപ്പെടുത്താൻ വിസമ്മതിച്ചെന്നും കുടുംബം പറയുന്നു. സംഭവത്തിൽ സ്കൂൾ പ്രിൽസിപ്പലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
















