ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗീർപുരിയിൽ ശനിയാഴ്ചയുണ്ടായ അക്രമത്തിനിടെ വെടിയുതിർത്ത 28കാരൻ അറസ്റ്റിൽ. സംഭവത്തിനിടെ നീല വസ്ത്രം ധരിച്ച ഒരാൾ വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
“ഏപ്രിൽ 16ന് ഡൽഹിയിലെ ജഹാംഗീർപുരി പ്രദേശത്ത് നടന്ന അക്രമത്തിനിടെ വെടിയുതിർത്തതിന് സോഷ്യൽ മീഡിയയിൽ ഏപ്രിൽ 17ന് പ്രചരിച്ച വീഡിയോ അടിസ്ഥാനമാക്കി സോനു എന്ന 28 കാരനായ യുവാവിനെ പിടികൂടി” -പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ തന്നെ സോനുവിന്റെ വീട്ടിൽ പരിശോധനക്ക് പൊലീസ് സംഘം പോയിരുന്നു.
എട്ട് പൊലീസുകാരനും ഒരു നാട്ടുകാരനും ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഇതുവരെ 23 പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ അവരുടെ ജാതി, മതം, സമുദായം, മതം എന്നിവ പരിഗണിക്കാതെ നടപടിയെടുക്കുമെന്ന് ഡൽഹി പൊലീസ് കമ്മീഷനർ രാകേഷ് അസ്താന തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ ഉറപ്പുനൽകി.
രണ്ട് പ്രതികളെ ഡൽഹി കോടതി ബുധനാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിലെ മറ്റ് നാല് പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
















