ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ കോവിഡ് കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നത് ആശങ്കക്ക് കാരണമാകുന്നു. കോവിഡ് മഹാമാരിയുടെ അടുത്ത തരംഗത്തിൽ സ്കൂളുകൾ അടച്ചിടുന്നത് ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതേസമയം, കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് സ്കൂളുകൾ പ്രവർത്തിക്കുകയും ആരെങ്കിലും പോസിറ്റീവ് ആണെന്ന് കണ്ടാൽ ആ പ്രത്യേക ക്ലാസ് റൂം അടച്ചിടുകയുമാണ് വേണ്ടതെന്നും അഭിപ്രായമുണ്ട്.
സ്‌കൂളുകൾ പൂട്ടുന്നത് പ്രശ്നത്തിന് പരിഹാരമല്ലെന്ന് ശ്രീറാം വണ്ടർ ഇയേഴ്‌സിന്റെ തലവൻ ശുഭി സോണി അഭിപ്രായപ്പെടുന്നു. ‘കൊറോണ വൈറസ് ഒരിക്കലും പോകില്ല, പക്ഷേ അതിനെ ചുറ്റിപ്പറ്റിയുള്ള ഭീതി അവസാനിക്കും. വരും വർഷങ്ങളിൽ ഇത് ഒരു എൻഡമിക്, ഇൻഫ്ലുവൻസ, സീസണൽ ഇൻഫ്ലുവൻസ എന്നിവയായി ചുരുങ്ങും.’
കോവിഡ് വിദ്യാർഥികളുടെ ആരോഗ്യത്തെ ബാധിച്ചാൽ രക്ഷാകർതൃ സമൂഹം പരിഭ്രാന്തരാകും. അതിനാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസത്തെ ഓഫ്‌ലൈൻ സ്‌കൂൾ വിദ്യാഭ്യാസവും രണ്ട് ദിവസത്തെ ഓൺലൈൻ സ്‌കൂൾ വിദ്യാഭ്യാസവും എന്ന രീതിയിൽ മിശ്രിത സമീപനം അനുവദിക്കുക എന്നതായിരിക്കും അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾ പഠനത്തിൽ പിന്നോട്ട് പോയതിനാൽ സ്കൂൾ അടച്ചുപൂട്ടൽ ഒരു തരത്തിലും പരിഹാരമല്ല, ഇത് അവരുടെ സാമൂഹികവും വൈകാരികവുമായ വളർച്ചക്ക് തടസം നിന്നതായും അദ്ദേഹം വിലയിരുത്തി.
















