പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ മൃതദേഹം സംസ്‌കരിച്ചു. കറുകോടി മൂത്താൻ സമുദായ ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. പൊതുദർശനത്തിനുവെച്ച കർണകിയമ്മൻ ഹയർസെക്കണ്ടറി സ്‌കൂളിൽ ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാൻ നൂറുകണക്കിന് ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് എത്തിയത്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വിലാപയാത്രയായി കര്‍ണ്ണകി അമ്മന്‍ ഹയര്‍സെക്കന്‍ററി സ്കൂളിലാണ് ആദ്യം എത്തിച്ചത്. പിന്നാലെ മൃതദേഹം ശ്രീനിവാസന്‍റെ വീട്ടിലെത്തിക്കുകയായിരുന്നു. ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ വിലാപയാത്രയില്‍ പങ്കെടുത്തു.
ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പാലക്കാട് നഗരത്തിൽ വ്യാപാരിയായ ശ്രീനിവാസനെ ആറംഗസംഘം വെട്ടിക്കൊന്നത്. ശ്രീനിവാസന്റെ ശരീരത്തിലാകെ പത്തോളം മുറിവുകളുണ്ടായിരുന്നുവെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആർഎസ്എസ് ആരോപിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് നേതാവായിരുന്ന സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് ആർഎസ്എസ് നേതാവായ ശ്രീനിവാസൻ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം സുബൈറിനെ വെട്ടിക്കൊന്നത്. സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ആർഎസ്എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാവുമെന്നാണ് റിപ്പോർട്ട്.

















