കൊൽക്കത്ത: കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഏരിയയിലെ വ്യാജ കോൾ സെന്ററിൽ പൊലീസ് റെയ്ഡ് നടത്തി. എട്ട് പേരെ അറസ്റ്റ് ചെയ്തു. 13 ലാപ്‌ടോപ്പുകളും എട്ട് മൊബൈൽ ഫോണുകളും നാല് ഹാർഡ് ഡിസ്‌കുകളും 19 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഗാർഡൻ റീച്ച് ഏരിയയിലെത്തി റെയ്ഡ് നടത്തുകയായിരുന്നു.
അന്വേഷണത്തിൽ ലൈസൻസില്ലാതെയാണ് കോൾ സെൻറർ പ്രവർത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. കോൾ സെന്റർ ഉടമ ഉടൻ രക്ഷപ്പെടുകയായിരുന്നു. പ്രതികൾ ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കാനെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത് അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും കോൾ സെൻറർ ഉടമയെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
















