കന്യാകുമാരി: വിദ്യാർഥികളെ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് അധ്യാപികക്ക് സസ്പെൻഷൻ. തമിഴ്നാട് കന്യാകുമാരിയിലാണ് സംഭവം. കന്യാകുമാരി കണ്ണാട്ടുവിള സർക്കാർ സ്കൂൾ അധ്യാപികക്കെതിരെ ആറാം ക്ലാസ് വിദ്യാർഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തയ്യൽ അധ്യാപിക ക്ലാസ് മുറിക്കുള്ളിൽ ക്രിസ്ത്യൻ മതം പ്രചരിപ്പിക്കാനും മതപരിവർത്തനം നടത്താൻ ശ്രമിക്കുകയും ചെയ്തെന്ന് വെളിപ്പെടുത്തുന്ന കുട്ടിയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്കൂളിലെത്തി മറ്റ് വിദ്യാർഥികളിൽ നിന്നും തെളിവെടുപ്പ് നടത്തി. അധ്യാപിക ബൈബിൾ വായിക്കണമെന്ന് പറയാറുണ്ടെന്നും ഉച്ചഭക്ഷണത്തിന് ശേഷമുള്ള പ്രാർഥനയിൽ പങ്കെടുക്കാൻ നിർബന്ധിക്കാറുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു.
ഡി.എം.കെ സർക്കാർ അധികാരത്തിലെത്തിയ ശേഷം സമാന രീതിയിൽ നിരവധി ആരോപണങ്ങൾ ഉയരുന്നതായി എ.ഐ.ഡി.എം.കെ നേതാവ് കോവൈ സത്യൻ പറഞ്ഞു.
















