കോഴിക്കോട്: ലൗ ജിഹാദ് പ്രസ്താവനയില്‍ സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രതികരിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. സിപിഐഎം നയസമീപനത്തില്‍ ജോര്‍ജ് എം തോമസിന് വ്യതിയാനമുണ്ടായെന്ന് പി മോഹനന്‍ പറഞ്ഞു. നയവ്യതിയാനം അപ്പോള്‍ത്തന്നെ അറിയിക്കുകയും ജോര്‍ജ് എം തോമസ് തിരുത്തുകയും ചെയ്തു.
ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന പദം മാത്രമാണ് ലൗ ജിഹാദ് എന്ന് പറഞ്ഞ പി മോഹനൻ, ഷെജിനെതിരെ നടപടിയുണ്ടാകില്ലെന്ന് വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഇരുവര്‍ക്കും പാര്‍ട്ടി സംരക്ഷണം നല്‍കുമെന്നും മോഹനന്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോയതാണെന്ന് പെണ്‍കുട്ടി പറഞ്ഞാല്‍ സിപിഐഎം പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുമെന്നും യോഗത്തില്‍ ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള യുഡിഎഫിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ലൗ ജിഹാദ് വിവാദമെന്ന നിലപാടിലാണ് ജോര്‍ജ് എം തോമസ്. തന്നെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ജോര്‍ജ് എം തോമസ് പറയുന്നു. പാര്‍ട്ടി കടന്നാക്രമിക്കപ്പെടുമ്പോള്‍ പാര്‍ട്ടിയെ സംരക്ഷിക്കണം. നാവിന്റെ പിഴ മനസിന്റെ കുറ്റമല്ലെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു.
കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവും മുസ്ലിം വിഭാഗക്കാരനുമായ ഷെജിനും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുളള ജോയ്‍സ്നയും തമ്മിലുളള പ്രണയവും വിവാഹവും വിവാദമായ പശ്ചാത്തലത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ്ജ് എം തോമസ് നടത്തിയ പരാമര്‍ശമായിരുന്നു വന്‍ വിവാദത്തിന് തിരി കൊളുത്തിയത്. പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ ഷിജിൻ ഈ പ്രണയവും വിവാഹവും പാർട്ടിയെ അറിയിക്കുകയോ പാർട്ടിയിൽ ചർച്ച ചെയ്യുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്നും, ഇത് സമുദായ മൈത്രി തകർക്കുന്ന പ്രവൃത്തിയാണെന്നും, ഇത്തരക്കാരെ സംരക്ഷിക്കാനോ താലോലിക്കാനോ കഴിയില്ലെന്നുമായിരുന്നു ജോർജ് എം തോമസ് പറഞ്ഞത്. ഷിജിനെതിരെ അച്ചടക്ക നടപടി എടുക്കുന്ന കാര്യം ആലോചിക്കുമെന്നും ജോർജ് എം തോമസ് പറഞ്ഞു.
എന്നാലീ വാക്കുകളെ പാർട്ടി നേതൃത്വവും ഡിവൈഎഫ്ഐ നേതൃത്വവും പൂർണമായി തള്ളുകയായിരുന്നു.

















