ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിനിടെ ചില സംസാനങ്ങളിൽ രോഗികളുടെ എണ്ണം ഉയരുന്നു. ഡൽഹി, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിദിന ശരാശരി കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴാണ് ചില സംസ്ഥാനങ്ങളിൽ കണക്കിൽ ഉയർച്ച രേഖപ്പെടുത്തന്നത്. നിലവിൽ രോഗം ബാധിക്കുന്നവർക്ക് കാര്യമായ ലക്ഷണങ്ങളില്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും ഡോക്ടർമാർ പറയുന്നു.
സ്കൂളുകൾ തുറന്നതിന് പിന്നാലെ നിരവധി കുട്ടികൾക്ക് രോഗം ബാധിക്കുന്നുണ്ട്. കുട്ടികളിലൂടെ രോഗം മറ്റുള്ളവരിലേക്കും എത്തുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു.സ്കൂളുകൾ വീണ്ടും തുറന്നതോടെ വാക്സിൻ സംരക്ഷണമില്ലാത്ത വലിയൊരു വിഭാഗം കുട്ടികൾ സ്കൂളിലെത്തുന്നതും രോഗബാധ വർധിക്കാൻ കാരണമാവുന്നുണ്ട്.
ഡൽഹിയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ നിന്നും 2.7 ശതമാനത്തിലേക്ക് വർധിച്ചിരുന്നു. 160 പേർക്കാണ് ഡൽഹിയിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. അയൽ സംസ്ഥാനമായ ഹരിയാനയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 50 ശതമാനം വർധനയുണ്ടായി. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ആരോഗ്യവിദഗ്ധരുടെ യോഗം വിളിച്ചിരുന്നു.
















