ന്യൂഡൽഹി; ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കൂടുന്നു. നഗരത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.70 ശതമാനമായി ഉയര്‍ന്നു. രണ്ട് മാസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ടിപിആര്‍ ആണിത്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.
137ഓളം പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ പുതുതായി സ്ഥിരീകരിച്ചതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത് മുന്‍പുണ്ടായിരുന്ന കേസുകളുടെ മൂന്നിരട്ടി വര്‍ധനവാണ്. 600ഓളം ആക്ടീവ് കേസുകളാണ് ഡല്‍ഹിയില്‍ നിലവിലുള്ളത്. അതേസമയം കോവിഡ് കേസുകളുടെ വര്‍ധനയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. കേസുകള്‍ കൂടിയാല്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും.
















