പറ്റ്ന: റോഹ്താസ് ജില്ലയിലെ 60 അടിനീളമുള്ള ഇരുമ്പ് പാലം മോഷ്ടിച്ചതിന് ജലവിഭവ വകുപ്പിലെ സബ് ഡിവിഷണൽ ഓഫീസർ ഉൾപ്പെടെ എട്ട് പേരെ ബീഹാർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ പക്കൽ നിന്ന് ഇരുമ്പ് പാലത്തിൽ നിന്ന് മോഷ്ടിച്ച 247 കിലോഗ്രാം ഭാരമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ജലവിഭവ വകുപ്പിലെ സർക്കാർ ഉദ്യോഗസ്ഥൻറെ ഒത്താശയോടെയാണ് പ്രതികൾ പാലം മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ജെ.സി.ബി, പിക്കപ്പ് വാനുകൾ, ഗ്യാസ് കട്ടറുകൾ, വാഹനങ്ങൾ എന്നിവ ഉപയോഗിച്ച് കൃത്യമായ ആസൂത്രണത്തിലൂടെ മോഷ്ടാക്കൾ മൂന്ന് ദിവസത്തിനുള്ളിൽ പാലം പൊളിച്ചുമാറ്റിയതായി പൊലീസ് കൂട്ടിച്ചേർത്തു.
ഗ്രാമവാസികളുടെ മുന്നിൽ സർക്കാർ ജീവനക്കാരാണെന്ന് തെറ്റുദ്ധരിപ്പിച്ചാണ് ഇവർ പൊളിച്ചുമാറ്റൽ നടത്തിയത്. കനാലിൻറെ മുകളിലുള്ള ഉപയോഗശൂന്യമായ ഇരുമ്പു പാലം പൊളിച്ചുമാറ്റണമെന്ന് നേരത്തെ തന്നെ പ്രദേശവാസികൾ അധികാരികൾക്ക് നിവേദനം നൽകിയിരുന്നു. അതുകൊണ്ടു തന്നെ തങ്ങളുടെ ആവശ്യപ്രകാരം എത്തിയ സർക്കാർ ജീവനക്കാരാണ് കള്ളമാരെന്ന് ഇവരും തെറ്റിദ്ധരിച്ചു.
















