ചെങ്ങന്നൂർ: മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ താഴിക്കകുടം കവർന്ന കേസ് പുതിയ വഴിത്തിരിവിലേക്കു നീങ്ങുന്നതായി സൂചന. അപൂർവ ലോഹമായ ഇറിഡിയത്തിന്റെ സാന്നിധ്യമുണ്ടെന്നു കരുതുന്ന താഴിക്കകുടം 2011 ഒക്ടോബർ 20-ന് പുലർച്ചെയാണ് മോഷണം പോയതായി പുറത്തു വന്നത്. താഴികക്കുടത്തിന്റെ മകുടമാണ് മോഷ്ടിക്കപ്പെട്ടത്. എന്നാൽ മൂന്നാം ദിവസം മകുടം ഉപേക്ഷിച്ച നിലയിൽ സമീപത്തെ വീടിനടുത്തു നിന്നും കണ്ടെത്തി.
2016 സെപ്തംബർ 29-ന് വീണ്ടുമൊരു മോഷണശ്രമം നടന്നു. ക്ഷേത്രത്തിന് മുകളിൽ നിന്നും താഴികക്കുടം ഇളക്കി താഴെയിട്ടെങ്കിലും കടത്തിക്കൊണ്ടു പോകാൻ സാധിച്ചില്ല. പക്ഷേ താഴികക്കുടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. സുരക്ഷ കണക്കിലെടുത്ത് പുതിയ താഴികക്കുടമാണ് പിന്നീട് പ്രതിഷ്ഠിച്ചത്. നിലവിൽ ചെങ്ങന്നൂർ പോലീസ് ക്രൈം 983/2011, സി.സി. നമ്പർ 741/2014 പ്രകാരം രജിസ്റ്റർ ചെയ്ത താഴികക്കുടം കേസിലെ പ്രതികൾ മുഖ്യമന്ത്രിക്കു പരാതി നൽകിയതോടെയാണ് വീണ്ടും ചർച്ചയായിരിക്കുന്നത്.
കേസിൽ ബി.ജെ.പി.യുടെ ആലപ്പുഴ ജില്ലയിലെ പ്രമുഖ നേതാവിനു നിർണായക ബന്ധമുണ്ടെന്നും തങ്ങളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും കാട്ടിയാണ് കേസിൽ നേരത്തെ പ്രതി ചേർക്കപ്പെട്ടവർ പരാതി നൽകിയത്. സംഭവത്തിൽ പ്രതികളുടെ മൊഴി ചെങ്ങന്നൂർ ഡി.വൈ.എസ്.പി. രേഖപ്പെടുത്തി. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് ഉടൻ സമർപ്പിക്കും.
ഇറിഡ്യം സാന്നിധ്യം മോഷണത്തിലേക്കു നയിച്ചു
കുറ്റപത്ര പ്രകാരം മുതവഴി ക്ഷേത്രത്തിലെ താഴികക്കുടത്തിൽ അമൂല്യലോഹമായ ഇറിഡിയത്തിന്റെ സാന്നിധ്യമുണ്ടെന്നു 2008-ൽ ഖ്യാതി പരന്നതോടെ അവകാശികളായി പലരുമെത്തി. ഊരാഴ്മ അവകാശമുള്ള ചിത്രത്തൂർ മഠക്കാരെ കൂടാതെ കൊട്ടാരക്കര പുത്തൂരുള്ള ഊരുമഠക്കാരും രംഗത്തെത്തി. താഴികക്കുടത്തിൽ ഇറിഡിയമുണ്ടോയെന്നു പരിശോധിക്കാൻ ചിത്രത്തൂർമഠം ഒരുലക്ഷം രൂപ കെട്ടിവച്ചപ്പോൾ അതിനു സ്റ്റേ നൽകിയത് ഊരുമഠക്കാരാണ്.
ഊരുമഠക്കാർ പവർ ഓഫ് അറ്റോർണി കൊടുങ്ങല്ലൂർ മേത്തല തറയിൽവീട്ടിൽ പി.ആർ. സുരേഷ് എന്നയാൾക്കാണ് നൽകിയത്. പിന്നീട് സുരേഷിന്റെ സാന്നിധ്യത്തിൽ ഇരുമഠക്കാരും ഒന്നിച്ചു. താഴികക്കുടം മോഷ്ടിച്ച് ഇറിഡിയം കൈക്കലാക്കാനായിരുന്നു നീക്കമെന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ഇതിനായി സുരേഷും ശരത്കുമാർ ഭട്ടതിരിയും ജോഷിയും നിരവധി കൂടിക്കാഴ്ച നടത്തി. ഒക്ടോബർ 19-ന് ഉച്ചയ്ക്ക് കുളനടയിലെ ഒരു ലോഡ്ജിൽ ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
താഴികക്കുടത്തിന് ഒരു ഇഞ്ച് ‘പവർ’ ഉണ്ടെങ്കിൽ 500 കോടി രൂപ വില വരുമെന്നാണ് കണക്കുകൂട്ടൽ. എട്ടിഞ്ചു പവർ ഉണ്ടെന്നായിരുന്നു ധാരണ. അങ്ങനെയെങ്കിൽ 4,000 കോടി രൂപ വിലമതിക്കും. പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ പവർ എടുത്ത് അവിടെത്തന്നെ തിരികെവയ്ക്കുകയായിരുന്നു ലക്ഷ്യം. 17-നു രാത്രി ക്ഷേത്രം വാച്ചർ രഞ്ജിത്ത് പി.വി.സി. പൈപ്പിൽ മുള കെട്ടി അറ്റത്തു പച്ചരി കിഴികെട്ടി താഴികക്കുടത്തിനടുത്തു കൊണ്ടുപോയി ആകർഷണശക്തി പരീക്ഷിച്ചിരുന്നു. എന്നാൽ ഇത് ഉദ്ദേശിച്ച ഫലം കണ്ടില്ല. 19-നു രാത്രി കവർന്ന താഴികക്കുടത്തിന്റെ മകുടം 22-നു വെളുപ്പിന് ചിത്രത്തൂർ മഠത്തിലെ ശക്തികുമാര ഭട്ടതിരിയുടെ വീട്ടിൽ പൂട്ടിയിട്ട ഗേറ്റിനകത്തു കണ്ടെത്തുകയായിരുന്നു.
കേസിൽ നിലവിൽ പ്രതികളായവർ
ക്ഷേത്രത്തിൽ ഊരാഴ്മ അവകാശമുള്ള മുതവഴി ചിത്രത്തൂർ മഠത്തിലെ എസ്. ശരത്കുമാർ (ശരത് ഭട്ടതിരി) , തൃശൂർ മാള ക്ഷേത്രത്തിലെ വെളിച്ചപ്പാടായ ജോഷി, കൊയിലാണ്ടി വെള്ളാങ്കണ്ടി വീട്ടിൽ രാമചന്ദ്രൻ (രാമൻ), കൊടുങ്ങല്ലൂർ ചാറക്കാട്ടിൽ അനീഷ്, മുതവഴി കേളയിൽ വീട്ടിൽ രഞ്ജിത്ത്, കല്ലിശ്ശേരി ഉമയാറ്റുകര പാറതാഴ്ചയിൽ പി.ടി. ലിജു. ഉമയാറ്റുകര പള്ളത്ത് മഠത്തിൽ കെ.ടി. സജീഷ്., വാഴാർമംഗലം ഇടവൂർ മഠത്തിൽ ഗീതാനന്ദൻ എന്നിവരായിരുന്നു പ്രതികൾ. ഇതിൽ പി.ടി. ലിജു, ഗീതാനന്ദൻ, കെ.ടി. സജീഷ്, എസ്. ശരത്കുമാർ എന്നിവരാണ് മുഖ്യമന്ത്രിക്കു പരാതി നൽകിയത്.
പ്രതികൾ തമ്മിലുള്ള ബന്ധം
ശരത്കുമാർ – ഊരാഴ്മ അവകാശി
ജോഷി – കച്ചവട സഹായി
രാമചന്ദ്രൻ – ജോഷിയുടെ സന്തതസഹചാരി
അനീഷ് – ദേവസ്ഥാനം ജീവനക്കാരൻ, ജോഷിയുടെ ബന്ധു
രഞ്ജിത്ത് – ആദ്യകാലത്ത് ക്ഷേത്രത്തിൽ കാവൽ കിടന്നയാൾ
ലിജു, സജീഷ് – സഹായം ചെയ്തവർ
ഗീതാനന്ദൻ – മറ്റൊരു ക്ഷേത്രത്തിലെ പൂജാരി
സുരേഷ് – കച്ചവടക്കാരൻ
രാജശേഖരൻ – വീട്ടിൽ ചർച്ചകൾ നടത്തി
പ്രതികളുടെ പരാതിയിൽ പറയുന്നത്:
ക്ഷേത്ര താഴികക്കുടത്തിൽ വിലപിടിപ്പുള്ള ഇറിഡിയം ലോഹത്തിന്റെ സാന്നിധ്യമുണ്ടെന്ന് ക്ഷേത്രം ഉൾപ്പെടുന്ന കമ്മിറ്റിക്കാരാണ് വിവരം പുറത്തുവിട്ടത്. പിന്നീട് പല സ്വകാര്യ കമ്പനികളും അന്നത്തെ കമ്മിറ്റി പ്രസിഡന്റു കൂടിയായ ബി.ജെ.പി. നേതാവിനെ സമീപിക്കുകയും കോടികൾ വാഗ്ദാനം ചെയ്തതായി പരാതിയിൽ പറയുന്നു. ഇറിഡിയം സാന്നിധ്യം ചർച്ചയായതോടെ താഴികകുടം മോഷണം പോകാതിരിക്കുന്നതിനു വേണ്ടി ആദ്യഘട്ടത്തിൽ ക്ഷേത്രത്തിൽ 10 പേരടങ്ങുന്ന കാവൽ ഏർപ്പെടുത്തി.
എന്നാൽ മോഷണം നടക്കുന്നതിന് ഒരാഴ്ച മുൻപ് ഈ കാവൽക്കാരെ എല്ലാം കമ്മിറ്റിക്കാരുടെ അറിവോടു കൂടി മാറ്റി. 20-നു പുലർച്ചെ മോഷണവിവരമറിഞ്ഞു അന്നത്തെ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. മോഷണ സാധ്യതയുണ്ടെന്നും തടയാനുള്ള മുൻകരുതൽ ചെയ്യണമെന്നു നേരത്തെ ആവശ്യപ്പെട്ടിരുന്നതല്ലേയെന്നു സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥൻ കമ്മിറ്റിക്കാരോട് ചോദിച്ചു. നിങ്ങൾ അറിഞ്ഞു കൊണ്ടായിരിക്കുമല്ലോ ഈ സംഭവം നടന്നതെന്നു ചോദിക്കുന്നതു നേരിട്ടു കേട്ടതായും പ്രതികളുടെ പരാതിയിൽ പറയുന്നു.
സത്യസന്ധമായി പോലീസിന് മൊഴി കൊടുത്തിരുന്നതായി അഞ്ചാം പ്രതിയായ ശരത്കുമാർ പറയുന്നു. തന്റെ ഉടമസ്ഥതയിലുള്ള കുടുംബവക ക്ഷേത്രം കൈവശപ്പെടുത്തിയെന്നും, ക്ഷേത്രം തിരികെ ലഭിക്കുന്നതിന് കമ്മിറ്റിക്കാർക്കും എതിരെ പെങ്ങന്നൂർ കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്ത വൈര്യാഗത്തിലാണ് തന്നെ പ്രതിയാക്കിയിട്ടുള്ളതെന്ന് പരാതിയിൽ പറയുന്നു. ബി.ജെ.പി. നേതാവ് അറിയാതെ ഇങ്ങനെ ഒരു മോഷണം നടക്കുകയില്ലെന്നു താഴികക്കുടം അപഹരിച്ചെടുത്ത് കോടികൾ കൈക്കലാക്കുന്നതിനു വേണ്ടി ആലോചനയോഗങ്ങൾ നടത്തിയതായും മൊഴി കൊടുത്തിരുന്നു. അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും സമുദായ പ്രതിനിധിയുമായിരുന്ന വ്യക്തി പോലീസിൽ ഇടപെട്ട് ബി.ജെ.പി. നേതാവിനെ ചോദ്യം ചെയ്യുന്നത് തടയുകയും പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
പുനരന്വേഷണം വേണമെന്നു സിപിഎം
മുതവഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ താഴികക്കുടം മോഷണവുമായി ബന്ധപ്പെട്ട കേസ്സിൽ സമഗ്രമായ പുനരന്വേഷണം നടത്തണമെന്ന് സി.പി.എം. ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

















