കൊച്ചി: കെ സ്വിഫ്റ്റ് പദ്ധതിയിൽ താൽക്കാലിക ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ നിയമനം നടത്താൻ ഹൈക്കോടതി അനുമതി. നിയമനം പൂർണമായും യോഗ്യതയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് കോടതി ഉത്തരവിട്ടു. നിയമനത്തിൽ എം പാനൽ ജീവനക്കാർക്ക് പ്രത്യേക പരിഗണന വേണ്ടെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
നിയമനം തടയണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ ബിജെപി കോൺഗ്രസ് അനുകൂല സംഘടനകളും കാലാവധി കഴിഞ്ഞ പിഎസ്സി റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ് സംഘടനയും സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റീസ് സുനിൽ തോമസിന്റെ ഇടക്കാല ഉത്തരവ്.
അതേസമയം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് രൂപീകരണത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കി ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫിന്റെ നയപരമായ തീരുമാനമാണ് പദ്ധതിയെന്നും നിലവില്‍ എംപാനല്‍ പട്ടികയില്‍ നിന്നു നിയമനം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കെ സ്വിഫ്റ്റിലേക്ക് അപേക്ഷിക്കാമെന്ന് മന്ത്രി വ്യക്തമാക്കി.
കെ സ്വിഫ്റ്റിലേക്ക് കരാറടിസ്ഥാനത്തില്‍ ജോലിയ്ക്കായി ഡ്രൈവര്‍ കം കണ്ടക്ടര്‍മാരുടെ അപേക്ഷ ക്ഷണിച്ച് കെഎസ്ആര്‍ടിസ് ദിനപ്പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു സര്‍ക്കാര്‍ നിലപാട് ഒരിക്കല്‍ കൂടി വിശദമാക്കിയത്. നിലവില്‍ ഇതുസംബന്ധിച്ച കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും മുന്നോട്ടു പോകുന്ന നടപടിക്രമങ്ങളില്‍ കോടതി ഇടപെട്ടിട്ടില്ല.
കെ സ്വിഫ്റ്റിന്റെ പ്രവര്‍ത്തനം അനന്തമായി നീട്ടാന്‍ കഴിയില്ലെന്നും എംപാനല്‍ ജീവനക്കാരുടെ നിയമനം കോടതിയുടെ മുന്നിലാണെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുവരെ ഇവരുടെ നിയമനം സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇവര്‍ക്ക് കെ സ്വിഫ്റ്റിലേക്ക് പുതിയതായി അപേക്ഷ നല്‍കാം. അടുത്ത മാസം 8-ന് ആണ് അപേക്ഷ ക്ഷണിച്ചുള്ള അവസാന തീയതി. ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ പേരിലാണ് പത്രപരസ്യം പുറത്തിറക്കിയത്.

















