തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ബിജെപി സംസ്ഥാന നേതൃത്വം. ആദ്യ വട്ടം ഗവര്‍ണര്‍ ഒപ്പിടാതെ ഓര്‍ഡിനന്‍സ് തിരിച്ചയക്കണമായിരുന്നു. ലോകായുക്ത നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ അഴിമതിക്ക് കളമൊരുക്കിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ഇടത് സർക്കാരിൻ്റെ അമിതാധികാര പ്രയോഗത്തെ അംഗീകരിക്കാൻ ബിജെപി സാധിക്കില്ല. ഗവർണർ ഓർഡിനൻസിൽ ഒപ്പുവെക്കാതെ മടക്കി അയച്ചിരുന്നെങ്കിലും സർക്കാർ വീണ്ടും അയച്ചാൽ രണ്ടാമത്തെ തവണ അദ്ദേഹത്തിന് ഒപ്പുവെക്കേണ്ടി വരുമായിരുന്നു. എങ്കിലും കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാൻ ആദ്യത്തെ തവണ ഗവർണർക്ക് ഭരണഘടനാ വിരുദ്ധ ഓർഡിനൻസിൽ ഒപ്പുവെക്കാതിരിക്കാമായിരുന്നു.
സർക്കാരിൻ്റെ ഭരണഘടനാ വിരുദ്ധ നടപടിയെ രാഷ്ട്രീയമായും നിയമപരമായും ബിജെപി നേരിടും. ഭരണഘടനാ സ്ഥാപനങ്ങളെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തെ അഴിമതി വിരുദ്ധ സ്ഥാപനത്തെ തകർക്കുക വഴി വൻതോതിൽ തട്ടിപ്പ് നടത്തുകയാണ് സിപിഎമ്മിൻ്റെ ലക്ഷ്യം.
ഇത് മനസിലാക്കിയതു കൊണ്ടാണ് സിപിഐ പോലും ഓർഡിനൻസിനെ എതിർത്തത്. എന്നാൽ സിപിഐയെ പിണറായി വിജയൻ വിലയ്‌ക്കെടുത്ത് കഴിഞ്ഞു. ലോകായുക്തയുടെ അഴിമതി കേസുകളിൽ നിന്നും മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ ഓർഡിനൻസെന്ന് പകൽ പോലെ വ്യക്തമാണ്. ജുഡീഷ്യറിയുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം കൂടിയാണ് സർക്കാരിൻ്റെ നടപടിയെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. കെ ടി ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ മതത്തിൻ്റെ പേരിൽ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതും സിപിഎമ്മിൻ്റെ തന്ത്രമായിരുന്നു. സർക്കാരിൻ്റെ പ്രധാന ലക്ഷ്യം അഴിമതി നടത്തുകയാണെന്ന് ജനങ്ങൾക്ക് ബോധ്യമായതായും സുരേന്ദ്രൻ പറഞ്ഞു.

















