കൊച്ചി: പമ്പയിൽ ഉത്തരേന്ത്യയിലെ ഒരു ട്രസ്റ്റ് നടത്താൻ പോകുന്ന രാമകഥാ മേളയെ പറ്റി വിശ്വഹിന്ദു പരിഷത്ത് ഉന്നയിച്ച സംശയങ്ങൾ ദുരീകരിക്കാൻ ദേവസ്വം ബോർഡ് തയ്യാറായത് ശുഭകരമെന്ന് വിശ്വഹിന്ദു പരിഷത്ത്.
ശ്രീരാമ സന്ദേശം പ്രചരിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന നന്ദകിഷോര ബജാരിയ ചാരിറ്റബിൾ ട്രസ്റ്റ് അവരുടെ രാമകഥാ സന്ദേശ പ്രചാരണ പരിപാടിക്ക് വേണ്ട ചിത്രീകരണ ആവശ്യത്തിനു മാത്രമാണ് പമ്പാനദീതടം ഉപയോഗിക്കുന്നതെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമായിരിക്കും പരിപാടിയെന്നും ബോർഡ് വ്യക്തമാക്കി കഴിഞ്ഞു.
കാർണിവൽ സ്വഭാവമില്ലാതെ തീർത്തും സനാതന ധർമ്മ പ്രചാരണ പരിപാടി മാത്രമായി നടത്തുന്ന മേളയെ സംബന്ധിച്ച് ദേവസ്വം ബോർഡ് ഇറക്കിയ അവൃക്ത ഉത്തരവിനെതിരെയാണ് വിശ്വഹിന്ദു പരിഷത്ത് പ്രതികരിച്ചത്. സംശയത്തിനിട നൽകാതെ ബോർഡ് സനാതന ധർമ്മ പ്രചാരണ പരിപാടികൾ നടത്തുകയാണെങ്കിൽ അതിന് പരിഷത്ത് പിന്തുണ നൽകും.
എന്നാൽ വാണിജ്യ ലക്ഷ്യത്തോടെ ഹൈന്ദവ വിരുദ്ധമായി ബോർഡ് എന്ത് തീരുമാനം എടുത്താലും അതിനെ വിശ്വഹിന്ദു പരിഷത്ത് ശക്തമായി എതിർക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് പ്രസിഡണ്ട് വിജി തമ്പിയും ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും പ്രസ്താവനയിൽ അറിയിച്ചു.
നേരത്തെ, പമ്പാ മണപ്പുറത്ത് സ്വകാര്യ ട്രസ്റ്റിന് മേള നടത്താൻ ദേവസ്വം ബോർഡ് അനുവാദം നൽകിയ നടപടിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിരുന്നു. ബലിതർപ്പണം പോലുള്ള ചടങ്ങുകൾക്ക് പമ്പയിൽ വിലക്കേർപ്പെടുത്തിയ ബോർഡും ഗവൺമെൻ്റും ഇത്തരം സ്വകാര്യ ചടങ്ങുകൾക്ക് അനുവാദം നൽകിയതിൻ്റെ പിന്നിലെ രഹസ്യം ഭക്തജനങ്ങളോട് വെളിപ്പെടുത്താൻ തയ്യാറാകണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടിരുന്നു.

















