കണ്ണൂർ: രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശിയും പെരിന്തൽമണ്ണ കാർഗിൽ നഗറിൽ താമസക്കാരനുമായ ഡോ. ടി. രാജേഷിനെ (49) ആണ് വിജിലൻസ് പിടികൂടിയത്. കാഴ്ചയില്ലാത്ത വയോധികക്ക് കാൽവിരലിൽ ശസ്ത്രക്രിയ നടത്താൻ വേണ്ടിയാണ് കൈക്കൂലി വാങ്ങിയത്.
പെരിന്തൽമണ്ണ ആലിപ്പറമ്പിലെ തച്ചൻകുന്ന് വീട്ടിൽ ഖദീജ(60)ക്കാണ് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്. ജനുവരി 10ന് ജില്ലാ ആശുപത്രിയിൽ എത്തി അഡ്മിറ്റായി. തൊട്ടടുത്ത ശനിയാഴ്ചയായിരുന്നു ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. എന്നാൽ, വാർഡിൽ ശസ്ത്രക്രിയ കാത്ത് കിടന്ന നാലു രോഗികൾക്കും അന്നേദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും അകാരണമായി ഖദീജയെ ഒഴിവാക്കി.
വെള്ളിയാഴ്ച വൈകീട്ട് നാലോടെ ജില്ലാ ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ക്ലിനിക്കൽ എത്തി ഖജീജയുടെ മകൻ പണം നൽകിയപ്പോഴാണ് മലപ്പുറം വിജിലൻസ് സംഘം പിടികൂടിയത്.
ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തിൽ സി.ഐമാരായ ജ്യോതീന്ദ്രകുമാർ, ഗംഗാധരൻ എന്നിവർ പിടികൂടിയത്.

















