ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരണം ആരംഭിച്ചു. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ രാജ്യം മറികടന്നതായി ധനമന്ത്രി പറഞ്ഞു. 2019 ലെ സമ്പദ്‌രംഗത്തിൻ്റെ അവസ്ഥയില്‍ നിന്നും സാമ്പത്തിക പുരോഗതിയും വളര്‍ച്ചയും രാജ്യം കൈവരിക്കേണ്ടതുണ്ട്. അടുത്ത 25 വര്‍ഷത്തേക്കുള്ള വികസന കാഴ്ചപ്പാടാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ബജറ്റിൻ്റെ ലക്ഷ്യം സ്വയംപര്യാപ്തത ഉറപ്പുവരുത്തലാണെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തൻ്റെ നാലാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ പാര്‍ലമെന്റിലെത്തിയത്. അതിനിടെ കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്ന് ബജറ്റിന് അംഗീകാരം നല്‍കി. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ബജറ്റാകും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു.
സമഗ്രമേഖലയ്ക്കും ഉണര്‍വ് നല്‍കുന്ന പ്രഖ്യാപനമുണ്ടാകും. കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങളുണ്ടാകും. കാര്‍ഷിക മേഖലയ്ക്ക് ഉള്‍പ്പെടെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബജറ്റില്‍ സാമ്പത്തികമേഖലയ്ക്ക് കരുത്ത് പകരുന്ന നിര്‍ദേശങ്ങള്‍ ഉണ്ടാകും എന്ന പ്രതീക്ഷയില്‍ നേട്ടത്തോടെയാണ് ഓഹരിവിപണിയില്‍ വ്യാപാരം ആരംഭിച്ചത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രിമാരായ പങ്കജ് ചൗധരിയും ഭഗവത് കരാടും കേന്ദ്രധനമന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു.
സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിക്കുന്നത്. ഇക്കുറിയും ബജറ്റ് അവതരണം കടലാസ് രഹിതമാണ്. ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും. ആദായ നികുതി സ്ലാബുകളില്‍ ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നും രാജ്യം പ്രതീക്ഷയോടെ നോക്കുന്നു.
















