തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ കാലത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ വിജയ് താടിയില്‍ കൈ വെച്ച് ആംഗ്യം കാണിച്ചതാണ് വിവാദമായത്. മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെയും സിപിഐഎമ്മും അടക്കം വിമര്‍ശനവുമായി രംഗത്തെത്തി. പ്രതിപക്ഷത്ത് നിന്നും ഭരണപക്ഷത്ത് നിന്നും ഒരുപോലെ വിമര്‍ശനം ഉന്നയിച്ചതോടെയാണ് സംഭവത്തിൽ വിശദീകരണവുമായി വിജയ് രംഗത്തെത്തിയത്.
‘മറുപടി പ്രസംഗത്തിനിടയിൽ അറിയാതെ വന്നുപോയ എന്റെ ശരീരഭാഷ യാതൊരുവിധ ഉദ്ദേശ്യത്തോടെയും സംഭവിച്ചതല്ല എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ, അത് ആരുടെയും വ്യക്തിപരമായ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഒരു പ്രവൃത്തിയായി വ്യാഖ്യാനിക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു’ എന്ന് വിജയ് ‘എക്‌സി’ല്‍ വ്യക്തമാക്കി. സംസ്ഥാന നിയമസഭയില്‍ മുന്‍ ഡിഎംകെ സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് വിജയ് തന്റെ താടി ഒരു കൈകൊണ്ട് ഉയര്‍ത്തിപ്പിടിക്കുന്നത് പോലെയുള്ള ആംഗ്യം കാണിച്ചത്.
ഇത് അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ മര്‍ദ്ദനത്തില്‍ താടിയെല്ലിന് പരിക്കേറ്റ സ്റ്റാലിനെ പരിഹസിച്ചതാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ടിവികെ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന സിപിഐഎമ്മും സിപിഐയും വിജയുടെ നടപടിക്കെതിരെ രംഗത്തെത്തി. ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായതെന്ന് വിമര്‍ശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം ഒരാളുടെ രൂപത്തെ പരിഹസിക്കുന്നത് അപലപനീയമാണെന്നും അറിയിച്ചു. അതേസമയം, വിജയ് ഡിഎംകെക്കെതിരെ നടത്തിയ അഴിമതി ആരോപണങ്ങളെച്ചൊല്ലി ചൊവ്വാഴ്ച തമിഴ്നാട് നിയമസഭ പ്രക്ഷുബ്ദമായി. ഇ ഡിയുടെ കണ്ടെത്തലുകളും സര്‍ക്കാരിയ കമ്മീഷൻ റിപ്പോര്‍ട്ടും ഉദ്ധരിച്ച് ഡിഎംകെക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് സ്പീക്കറുടെ നിര്‍ദേശപ്രകാരം ഡിഎംകെ എംഎല്‍എമാരെ മാര്‍ഷല്‍മാരെ ഉപയോഗിച്ച് സഭയില്‍ നിന്ന് ബലംപ്രയോഗിച്ച് പുറത്താക്കുകയായിരുന്നു.

















