തിരുവനന്തപുരം: ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് കോടതിയുടെ അനുമതിയോടെയാണെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശ്രീജിത്ത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തനാവില്ല. ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ചും ഇപ്പോൾ പറയാനാവില്ല. സംവിധായകൻ ബാലചന്ദർ പറഞ്ഞ വി.ഐ.പിയുടെ കാര്യത്തിലടക്കം അന്വേഷണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്‍റെ വീടായ പത്മസരോവരത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധന ഏഴ് മണിക്കൂറാണ് നീണ്ട് നിന്നത്. പരിശോധനയിൽ ഹാർഡ് ഡിസ്കുകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ദിലീപിന്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. ആലുവ പറവൂർക്കവലയിലെ ദിലീപിന്‍റെ വീട്, സഹോദരൻ അനൂപിന്‍റെ വീട്, ദിലീപിന്‍റെയും അനൂപിന്‍റെയും സിനിമാനിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ കൊച്ചി ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം റെയ്ഡുകൾ നടന്നത്.
അന്വേഷണസംഘം വീട്ടിലെത്തുമ്പോൾ ദിലീപ് വീട്ടിലുണ്ടായിരുന്നില്ല. മതിൽ ചാടിക്കടന്നാണ് അന്വേഷണസംഘം ഉള്ളിൽ കയറിയത്. പിന്നീട് ദിലീപിന്റെ സഹോദരിയെത്തിയാണ് വീടിന്റെ വാതിൽ തുറന്നു നൽകിയത്. റെയ്ഡ് നടക്കുന്നതിനിടെയാണ് ദിലീപ് വീട്ടിലെത്തിയത്.
ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ ദിലീപിന്‍റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തോക്ക് കണ്ടെത്താനുള്ള ശ്രമവും നടന്നു. എന്നാൽ തോക്ക് കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഇതോടൊപ്പം നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഈ ദൃശ്യങ്ങൾക്ക് വേണ്ടി സൈബർ വിദഗ്ധരും തെരച്ചിൽ നടത്തി.